കോതമംഗലം: വി.കെ.ജെ ഗ്രൂപ്പ് നിർമ്മിക്കുന്ന റോഡുകളുടെ ടെണ്ടർ സസ്പെൻറ് ചെയ്ത് കിഫ്ബി. കോതമംഗലത്ത് പ്ലാമുടി – ഊരംകുഴി റോഡിൻ്റെ നിർമ്മാണ പ്രവർത്തികളാണ് സസ്പെൻറ് ചെയ്തിരിക്കുന്നത്. 22.54 കോടിയുടെ ടെണ്ടർ നടപടികൾ പൂർത്തിയാക്കി 2018 ൽ നിർമ്മാണം ആരംഭിച്ചതാണ് ഈ റോഡ്. 16.653 കിലോമീറ്ററായിരുന്ന റോഡ് നിർമ്മാണം 10.76 കിലോമീറ്ററായിട്ട് ചുരുക്കിയെങ്കിലും നാല് വർഷമായിട്ടും നിർമ്മാണം പൂർത്തിയായിട്ടില്ല.
മാത്രമല്ല ഈ റോഡിൻ്റെ നിർമ്മാണ ഘട്ടങ്ങളിൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല. ബിഎം, ബിസി നിലവാരത്തിലാണ് റോഡ് നിർമാണം. എന്നാൽ ബിഎം ചെയ്ത ഭാഗങ്ങളിൽ ഏകദേശം രണ്ട് കിലോമീറ്ററോളം ഭാഗം ബിസി ചെയ്യുന്നതിന് മുൻപ് പൂർണ്ണമായും തകർന്നു. പഴയ ടാറിംഗ് ഇളക്കാതെ അതിന് മുകളിൽ വെറുതെ പുതിയ ടാറിംഗ് നടത്തിയതാണ് തകരാൻ കാരണമായതെന്നാണ് കിഫ്ബിയുടെ ഭാഗത്ത് നിന്ന് അറിയുന്നത്. കരാറുകാരൻ്റെ പൂർണ്ണ ഉത്തവാദിത്തത്തിൽ അപാകതകൾ പരിഹരിക്കണമെന്നാണ് കിഫ്ബിയുടെ നിർദ്ദേശം.
2018ൽ പൊതുമരാമത്ത് വകുപ്പ് കോതമംഗലം റോഡ്സ് സബ്ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ മേൽനോട്ടത്തിലാണ് റോഡ് നിർമ്മാണം ആരംഭിച്ചത്. റോഡ് ബിഎം ചെയ്തതിന് ശേഷം 2021 ഒക്ടോബറിൽ നിർമ്മാണ ചുമതല കേരള റോഡ് ഫണ്ട് ബോർഡിന് കൈമാറി. റോഡ് തകർന്നതിന് ശേഷം രണ്ട് കൂട്ടരും പരസ്പരം പഴിചാരി ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകാൻ ശ്രമിക്കുന്നതായി ആരോപണമുയരുന്നുണ്ട്. കരാറുകാരനെ രക്ഷിക്കുന്നതിന് ചില ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായുള്ള ആക്ഷേപവും ശക്തമാണ്. ഇതിനിടയിൽ വിജിലൻസിനും കിഫ്ബിക്കും പരാതി നൽകിയ പ്രദേശവാസിയെ ചില ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
ഈ കരാറുകാരൻ നിർമ്മിച്ച പല റോഡുകളുടെയും അവസ്ഥ ഇത് തന്നെയാണെന്നാണ് അറിയാൻ കഴിയുന്നത്. കോതമംഗലത്ത് തന്നെ അടിവാട് – കൂറ്റംവേലി റോഡ് നിർമ്മാണം കഴിഞ്ഞ് മൂന്നാം ദിവസം തകർന്നതായുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഈ ഘട്ടത്തിൽ തന്നെയാണ് നിർമ്മാണം ആരംഭിക്കാനിരിക്കുന്ന ആലുവ മൂന്നാർ നാലുവരിപാതയുടെ കാരാർ ഇവർക്ക് തന്നെ നൽകിയതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത് . കരാറുകാരനും ഭരണ – പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തിലുള്ളവരും ചേർന്ന് പകൽകൊള്ളയാണ് നടത്തുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.