അടൂർ: അടൂര്‍ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ റോബോട്ടിക് ശസ്ത്രക്രിയ വഴി 64 വയസ്സുകാരിയായ ആലപ്പുഴ കരിമുളക്കൽ സ്വദേശിക്ക് വിജയകരമായി കാൽമുട്ട് മാറ്റിവെച്ചു. മുട്ടുകൾക്കു തേയ്മാനം കാരണം നടക്കാൻ പറ്റാതെ 2023 മുതൽ ഇൻജെക്ഷൻ തുടങ്ങി നിരവധി ചികിത്സകൾ നടത്തി ഫലമില്ലാതെ വിഷമിച്ചാണ് ഇവര്‍ ലൈഫ് ലൈനിൽ എത്തിയത്. ശസ്ത്രക്രിയക്ക് പിറ്റേദിവസം തന്നെ നടക്കാനായി എന്നതും വേദന ഇല്ല എന്നതും രോഗിക്ക് ആശ്വാസമായി. കുറഞ്ഞ രക്തസ്രാവവും പെട്ടെന്നുള്ള സുഖപ്രാപ്തിയും കൃത്യതയോടെയുള്ള റോബോട്ടിക് ശസ്ത്രക്രിയയുടെ സവിശേഷതയാണ്.
ഓരോ രോഗിക്കും മുട്ടിന്റെ ഘടന അനുസരിച്ചു മുൻകൂട്ടി കമ്പ്യൂട്ടർ വഴി പ്ലാൻ തയ്യാറാക്കിയാണ് ശസ്ത്രക്രിയ. റോബോട്ടിക് സര്ജറിക്ക് ഓർത്തോപീഡിക് സർജൻ ഡോ.പ്രവീൺ കെ അലക്സ് നേതൃത്വം വഹിച്ചു. അനസ്തേഷ്യ കൺസൾട്ടന്റ് ഡോ.ഷീജ പി വര്‍ഗീസ്, അനെസ്തേറ്റിസ്റ്റ് ഡോ.കാവ്യ, ഫിസിയോതെറാപ്പിസ്റ്റ് രാജേഷ്‌കുമാർ ആർ എന്നിവരും സിസ്റ്റര്‍മാരായ അനില, അഞ്ജലി, മീര എന്നിവരും സഹായിച്ചു.





























