ലണ്ടൻ: ഓൺലൈനിലൂടെ ലൈംഗിക സേവനം വാഗ്ദാനം ചെയ്ത് പുരുഷന്മാരെ വീടുകളിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി കൊള്ളയടിച്ച കേസിൽ റൊമാനിയൻ ദമ്പതികൾക്ക് 17 വർഷം വീതം തടവ്. രണ്ട് പുരുഷന്മാർ മരിക്കുകയും രണ്ടുപേർ ഗുരുതരമായി മയക്കുമരുന്നിന്റെ ഇരകളാവുകയും ചെയ്ത കേസിലാണ് ഓക്സ്ഫോർഡ് ക്രൗൺ കോടതി അഡിന മിഹായി (31), പങ്കാളി മദാലിൻ ഡുമിത്രു (30) എന്നിവരെ ശിക്ഷിച്ചത്.
മിഹായി ഓൺലൈൻ സൈറ്റുകളിലൂടെയാണ് ഇരകളെ കണ്ടെത്തിയിരുന്നത്. ലൈംഗിക സേവനം ആവശ്യപ്പെട്ട് വീട്ടിലേക്ക് വിളിക്കുന്ന പുരുഷന്മാരുടെ അടുത്തേക്ക് ഇവർ എത്തും. ഇതിനിടെ ഡുമിത്രു കാറിൽ സമീപത്ത് കാത്തുനിൽക്കും. വീട്ടിലെത്തിയ ശേഷം മിഹായി ഇരകളുടെ മദ്യത്തിൽ ഗാമാ-ബ്യൂട്ടിറോലാക്ടോൺ (ജിബിഎൽ) എന്ന മാരകമായ മയക്കുമരുന്ന് കലർത്തുകയായിരുന്നു. മദ്യം കഴിച്ച് ബോധരഹിതരാകുന്നവരിൽ നിന്ന് പണവും ആഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ കവർന്നെടുത്ത് ഇരുവരും രക്ഷപ്പെടുകയായിരുന്നു.






























