അഞ്ചൽ : നോട്ടിരട്ടിപ്പിച്ചു നൽകാമെന്നു പ്രലോഭിപ്പിച്ചു തട്ടിപ്പു നടത്തിയതിനു പിടിയിലായ തമിഴ്നാട് സ്വദേശികൾ ഒട്ടേറെ ആളുകളെ കബളിപ്പിച്ചു പണം കൈക്കലാക്കിയെന്നു സൂചന. പണം നഷ്ടമായവർ പരാതി നൽകാത്തതു പോലീസ് അന്വേഷണം വഴിമുട്ടിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ച വിരുതുനഗർ സ്വദേശി വീരപുത്രൻ (30) ഗാന്ധിനഗർ സ്വദേശി സിറാജുദ്ദീൻ (40) , മധുര നോർത്ത് കരിപ്പാളയം മണികണ്ഠൻ ( 32) എന്നിവരെ കോടതിയിൽ ഹാജരാക്കി.
അഞ്ചൽ മിഷൻ ആശുപത്രിക്കു സമീപം താമസിക്കുന്ന അഗസ്ത്യക്കോട് സ്വദേശി സുൽഫിയാണു പരാതിക്കാരൻ. ഏഴുലക്ഷം രൂപ നൽകിയാൽ 21 ലക്ഷം തിരികെ നൽകുമെന്നു പ്രലോഭിപ്പിച്ചാണു പ്രതികൾ പാരാതിക്കാരനിൽ നിന്ന് പണം വാങ്ങിയതെന്നു പോലീസ് പറയുന്നു. പരാതിക്കാരന്റെയും ചില സുഹൃത്തുക്കളുടെയും പക്കൽ നിന്ന് പണം വാങ്ങിയ ശേഷം ഒറ്റ നോട്ടത്തിൽ നോട്ടുകൾ എന്നു തോന്നുന്ന കടലാസ് കെട്ടുകൾ നൽകി കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സുൽഫിയും സുഹൃത്തുക്കളും പിന്തുടർന്നു തടയുകയായിരുന്നു. അഞ്ചൽ – ആയൂർ റോഡിലെ കൈപ്പള്ളിമുക്കിനു സമീപം ഏറ്റുമുട്ടിയ ഇവരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു. ഇത്തരം സംഘങ്ങളുടെ കെണിയിൽ അകപ്പെടാതെ സൂക്ഷിക്കണമെന്നു പോലീസ് നിർദേശിച്ചു.





























