പന്തളം : വിഭാഗീയത രൂക്ഷമായപ്പോൾ സ്വന്തം പാർട്ടിയിലെ പ്രവർത്തകന്റെ വീട്ടുമുറ്റത്ത് “പിണ്ഡം വെച്ച്’ കൊടികുത്തി ബിജെപി പ്രവർത്തകർ. ബിജെപി- മുൻ മേഖലാ നേതാവും, ഇപ്പോൾ സജീവ പ്രവർത്തകനുമായ പന്തളം മുളമ്പുഴ ശിവഭവനിൽ എം സി സദാശിവന്റെ വീട്ടുമുറ്റത്താണ് “മരണാനന്തര ചടങ്ങ്’ നടത്തിയത്. ഇവിടെ ചാണകം മെഴുകി സമീപത്തായി ഉരുളി കമഴ്‌ത്തി വെച്ചു. ഉരുളിക്ക് മുകളിലായി ആറ് ഉരുള വെച്ചു. സമീപത്ത് പച്ചക്കായയും ഉണ്ടായിരുന്നു. ഇതിനോട് ചേർന്ന് ആർഎസ്എസിന്റെ കൊടിമരവും നാട്ടി. ‘പിണ്ഡവെയ്‌ക്കാൻ’ സമീപത്തെ വീട്ടിൽനിന്ന് മോഷ്ടിച്ച ഉരുളിയാണ് ഉപയോഗിച്ചത്.
പന്തളത്ത് ബിജെപിയിൽ പുനഃസംഘടനയെ തുടർന്നുണ്ടായ അഭിപ്രായ വ്യത്യാസം മൂലം സദാശിവൻ ഉൾപ്പടെയുള്ള നിരവധി മുൻകാലനേതാക്കൾ വിട്ടുനിൽക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ബിജെപിയിലെയും -ആർഎസ്എസിലെയും ഇരുവിഭാഗങ്ങൾ പരസ്പരം ആക്രമണം കടുപ്പിച്ചതോടെ കാര്യങ്ങൾ നേതൃത്വത്തിന് കൈവിട്ടു. നിരവധി ബിജെപി- പ്രവർത്തകർ പന്തളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സിപിഐ എമ്മിൽ ചേർന്നതും അടുത്തിടെയാണ്. സംഭവത്തെ തുടർന്ന് പന്തളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.