ന്യൂഡൽഹി: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് 50 മുസ്ലീം പുരോഹിതൻമാരുമായി കൂടിക്കാഴ്ച നടത്തി. ഹരിയാന ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ എല്ലാ വിശ്വാസങ്ങളും ഒരുപോലെയാണെന്ന് ഭാഗവത് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. 2023ൽ ആർഎസ്എസ് സമാനമായ ഒരു യോഗം നടത്തിയിരുന്നു. രണ്ട് വർഷത്തിന് ശേഷമാണ് വീണ്ടും യോഗം. ഓൾ ഇന്ത്യാ ഇമാം അസോസിയേഷന്റെ പുരോഹിതൻമാർ യോഗത്തിൽ പങ്കെടുത്തു. ഗുജറാത്തിലേയും ഹരിയാനയിലേയും മുഖ്യഇമാമുമാർ, ഉത്തരാഖണ്ഡ്, ജയ്പൂർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ഗ്രാന്റ് മുഫ്തിമാർ, ദിയോബന്ദ് മദ്രസയിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സർകാര്യവാഹ് ദത്താത്രേയ ഹോസ്ബാലെ, സഹസർവാഹ് കൃഷ്ണ ഗോപാൽസ മുതിർന്ന പ്രചാരകൻ ഇന്ദ്രേഷ് കുമാർ, ബിജെപി സംഘടനാ മന്ത്രി ബിഎൽ സന്തോഷ് എന്നീ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ഓൾ ഇന്ത്യ ഇമാം അസോസിയേഷന്റെ ഇമാം ഉമർ അഹമ്മദ് ഇല്യാസിയാണ് യോഗം സംഘടിപ്പിച്ചത്. ഐക്യം വളർത്തുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ‘സംവാദത്തിന്റെ ആത്മാവ് നിലനിർത്തുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം. നമ്മൾ വ്യത്യസ്ത വിശ്വാസങ്ങൾ പിന്തുടരുന്നവരായിരിക്കാം, പക്ഷേ നാമെല്ലാവരും ഇന്ത്യക്കാരാണ്. സമൂഹങ്ങൾക്കിടയിൽ ശത്രുത ഉണ്ടാകരുത്, അത്തരം ആശയവിനിമയ വേദികൾ തുടരണം,’ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു പ്രത്യേക വിഷയം ചർച്ച ചെയ്യാനല്ല യോഗം നടത്തിയതെന്നും വ്യത്യസ്ത വിശ്വാസങ്ങൾക്കിടയിൽ ഐക്യം വളർത്തുന്നതിനാണ് ഇത് നടത്തിയതെന്നും അഹമ്മദ് ഇല്യാസി പറഞ്ഞു.





























