ചെന്നൈ: ഒക്ടോബർ രണ്ടിന് നടത്താനിരുന്ന ആർ.എസ്.എസിന്‍റെ റാലിയുടെ അനുമതി നിഷേധിച്ച് തമിഴ്നാട് സര്‍ക്കാര്‍. ക്രമസമാധാന പ്രശ്നം മുന്നില്‍ കണ്ടാണ് നടപടി. റൂട്ട് മാർച്ച് നടത്താൻ അനുമതി തേടിയുള്ള തിരുവള്ളൂർ പോലീസിന് നൽകിയ അനുമതിയാണ് നിഷേധിച്ചത്.ഇതിനെതിരെ ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ആർ.എസ്.എസ് വക്കീൽ നോട്ടീസ് അയച്ചു.
റാലിക്ക് അനുമതി നൽകാൻ മുമ്പ് മദ്രാസ് ഹൈക്കോടതി പോലീസിനോട് ഉത്തരവിട്ടതാണ്. കോടതിയുടെ ഉത്തരവുണ്ടായിട്ടും അനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടിയാണ് ആർ.എസ്.എസിന്‍റെ വക്കീൽ നോട്ടീസ്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഫണീന്ദ്ര റെഡ്ഡി, ഡി.ജി.പി സി ശൈലേന്ദ്ര ബാബു, ലോക്കൽ എസ്.പി, ടൗൺ പൊലീസ് ഇൻസ്‌പെക്ടർ എന്നിവർക്കാണ് ആർ.എസ്.എസ് വക്കീൽ നോട്ടീസ് അയച്ചത്.
ഹൈക്കോടതി ജസ്റ്റിസ് ജി കെ ഇളന്തിരയന്‍റെ സെപ്തംബർ 22ലെ ഉത്തരവ് കണക്കിലെടുത്ത് ഈ നാല് പേർക്കും പരിപാടിക്ക് അനുമതി നിഷേധിക്കാനോ പുതിയ വ്യവസ്ഥകൾ ഉണ്ടാക്കാനോ അധികാരമില്ലെന്ന് ആർ.എസ്.എസ് അഭിഭാഷകൻ ബി രാബു മനോഹർ അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു.































