തിരുവനന്തപുരം : ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയാക്കി കുറച്ച പശ്ചാത്തലത്തില്‍ പല സാമ്പിളുകള്‍ ഒന്നിച്ച് പരിശോധിക്കുന്ന പൂളിങ് രീതി നടപ്പിലാക്കി ഒരു വിഭാഗം ലാബുകള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കൂടുന്ന സാഹചര്യത്തില്‍ പൂളിങ് രീതി പ്രായോഗികമല്ലെന്നും കൃത്യത ഉണ്ടാകില്ലന്നും വിലയിരുത്തലുണ്ട്.
ഓരോ സാമ്പിളുകള്‍ക്കും പ്രത്യേക പരിശോധന കിറ്റുകള്‍ വേണ്ട എന്നുള്ളതാണ് പൂളിങ് രീതികൊണ്ട് ലാബുകള്‍ക്കുള്ള മെച്ചം. ഉദാഹരണത്തിന് മുപ്പത് സാമ്പിളുകളുണ്ടെങ്കില്‍ അവ ആറെണ്ണം വീതമുള്ള അഞ്ച് ഗ്രൂപ്പുകളാക്കി പരിശോധിക്കും. ഏതെങ്കിലും ഗ്രൂപ്പിലെ സാമ്പിളുകളിലൊന്ന് പോസിറ്റീവായാല്‍ അതിലെ ഒരോന്നും പ്രത്യേകം പരിശോധിച്ച് യഥാർഥ പോസിറ്റീവ് കണ്ടെത്തും.
ഇനി നെഗറ്റീവാണെങ്കില്‍ ആ ഗ്രൂപ്പിലെ എല്ലാം നെഗറ്റീവാകും. എന്നാല്‍ ടിപിആര്‍ നിരക്ക് കുറഞ്ഞിരിക്കുമ്പോള്‍ മാത്രമേ ഇത് പ്രായോഗികമാകൂ. നിലവില്‍ പലയിടത്തും നൂറു പേരില്‍ ശരാശരി മുപ്പത് ആളുകളിലും രോഗമുള്ള സ്ഥിതിയാണ്. പൂളിങ്ങിനായി എടുത്ത സ്രവത്തിന്റെ അളവും മറ്റും കുറഞ്ഞാല്‍ പോസിറ്റീവ് കേസുകള്‍ തിരിച്ചറിയാനാകില്ലെന്നും ഫലപ്രാപ്തിയെ ബാധിക്കുമെന്നു വിദ്ഗധര്‍ പറയുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി മൂന്ന് ശതമാനത്തില്‍ താഴെയുള്ളപ്പോള്‍ ആര്‍ടിപിസിആര്‍ പൂളിങ് രീതി പ്രായോഗികമായിരുന്നു. പക്ഷേ ഇപ്പോൾ അതല്ല സ്ഥിതി. ഫലം വരാന്‍ 48 മണിക്കൂറെങ്കിലും കാത്തിരിക്കണമെന്നതും അടിയന്തര യാത്ര ഉള്‍പ്പെടെയുള്ള ആവശ്യമുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.