തൃശൂർ : കോവിഡ് ഭീതിക്ക് തെല്ല് ആശ്വാസമായതോടെ ട്രെയിനുകളിൽ തിരക്കേറി. അതേസമയം തൃശൂർ – എറണാകുളം ഭാഗത്തേക്ക് രാവിലെ അൺ റിസർവ്ഡ് ട്രെയിനുകൾ ഉണ്ടെങ്കിലും തിരിച്ച് ട്രെയിനുകൾ ഇല്ലാത്തതാണ് ദുരിതമായത്. അതിനാൽ വൈകീട്ട് 5.40 ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടുന്ന ഷൊർണൂർ മെമു ട്രെയിനിൽ വൻ തിരക്കാണ്. രാവിലെ എറണാകുളം ഭാഗത്തേക്ക് ഗുരുവായൂർ – പുനലൂർ, ഗുരുവായൂർ – എറണാകുളം സ്പെഷൽ ട്രെയിനുകൾക്ക് പുറമെ 9.45 ന് തൃശൂരിലെത്തുന്ന കണ്ണൂർ – ആലപ്പുഴ ഇൻറർസിറ്റി എക്സ്പ്രസും അൺ റിസർവ്ഡ് ട്രെയിനായി ഉണ്ട്. ഇവ മൂന്നിലും തിരക്കുമുണ്ട്.
എറണാകുളത്തേക്കുള്ള സ്ഥിരം യാത്രക്കാർ ആശ്രയിക്കുന്ന തിരിച്ച് തൃശൂരിൽ എത്തുന്നതിനായി വൈകീട്ട് 3.55 ന് എറണാകുളം സൗത്ത് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ് കഴിഞ്ഞാൽ പിന്നെയുള്ളത് ഷൊർണൂർ മെമു ട്രെയിനാണ്. രാത്രി 7.55 നുള്ള എറണാകുളം – ഗുരുവായൂർ സ്പെഷൽ ട്രെയിൻ ആണ് പിന്നീട് സ്ഥിരം യാത്രക്കാർക്ക് ആശ്രയിക്കാവുന്ന അടുത്തത്. ഇതിനിടെ മെമുവിന് തൊട്ട് മുമ്പിൽ പോകുന്ന ആലപ്പുഴ – ചെന്നൈ എക്സ്പ്രസിലും പിന്നിൽ പോകുന്ന കന്യാകുമാരി – ബംഗളൂരു ഐലൻറ് എക്സ്പ്രസിലും അൺ റിസർവ്ഡ് കോച്ചുകൾ അനുവദിച്ചാൽ തൃശൂർ ഭാഗത്തേക്കുള്ള സീസൺ യാത്രക്കാർക്ക് ആശ്വാസമാകും. നിലവിൽ ഈ ട്രെയിനിൽ ബുക്ക് ചെയ്താലാണ് യാത്ര ചെയ്യാനാകുക. മെമു ട്രയിനിൽ കോച്ചുകൾ കുറവായതും തിരക്ക് വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്.
നേരത്തെ ഉണ്ടായിരുന്ന എറണാകുളം – ഷൊർണൂർ പാസഞ്ചർ ആണ് മെമു ആയത്. മെമു ട്രയിൻ മാറ്റി ജനറൽ കോച്ചുകൾ ഉള്ള പാസഞ്ചർ ട്രെയിൻ ആക്കണമെന്ന ആവശ്യവും ശക്തമാണ്. വിഷയം ചൂണ്ടിക്കാട്ടി ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചതായി ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗം അരുൺ ലോഹിദാക്ഷൻ അറിയിച്ചു.





























