കീവ് : റഷ്യ നടത്തിയ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ യുക്രൈൻ തലസ്ഥാനമായ കീവിൽ 11 പേർ കൊല്ലപ്പെട്ടു. രണ്ട് കുട്ടികളടക്കം 54 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാത്രിയിൽ മണിക്കൂറുകളോളം നീണ്ടുനിന്ന ഈ ആക്രമണത്തിൽ നഗരത്തിലുടനീളമുള്ള ഏകദേശം 30 കേന്ദ്രങ്ങളിൽ മിസൈലുകൾ പതിച്ചു. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 20 ഓളം പാർപ്പിട സമുച്ചയങ്ങൾക്കും മറ്റ് സിവിൽ അടിസ്ഥാന സൗകര്യങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി ആഭ്യന്തര മന്ത്രി ഇഹോർ ക്ലിമെൻകോ സ്ഥിരീകരിച്ചു. ആക്രമണത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഡാർണിറ്റ്സ്‌കി ജില്ലയിൽ ഒരു ഒമ്പത് നില കെട്ടിടത്തിന്റെ ആറ് നിലകൾ പൂർണ്ണമായും തകർന്നു വീഴുകയും 16 നിലകളുള്ള മറ്റൊരു കെട്ടിടത്തിന് നാശമുണ്ടാകുകയും ചെയ്തു. ഡെസ്‌നിയാൻസ്‌കി ജില്ലയിൽ ഒമ്പതുനില കെട്ടിടം ഭാഗികമായി തകരുകയും ആളുകൾ ഉള്ളിൽ കുടുങ്ങുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഷെവ്‌ചെങ്കിവ്‌സ്‌കി ജില്ലയിൽ ഒരു പാരാമെഡിക്കിന് അതീവ ഗുരുതരമായി പരിക്കേറ്റതായും അവിടെയുള്ള ഹോട്ടലിനും അഞ്ച് നില കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചതായും മേയർ വിറ്റാലി ക്ലിറ്റ്ഷ്‌കോ വ്യക്തമാക്കി. ഹോളോസിവ്‌സ്‌കി ജില്ലയിൽ 16 നില കെട്ടിടത്തിന്റെ മുകൾഭാഗത്ത് തീപ്പിടുത്തമുണ്ടാവുകയും സ്വിയാതോഷിൻസ്‌കിയിൽ രണ്ട് വീടുകൾക്ക് തീപിടിച്ച് ആളുകൾ കുടുങ്ങുകയും ചെയ്തു.
ഈ ആക്രമണത്തെ ‘ഭീകരതയുടെ രാത്രി’ എന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ, യുക്രൈനിന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ സഖ്യരാജ്യങ്ങളോട് അഭ്യർത്ഥിച്ചു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.






























