പത്തനംതിട്ട : ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിലെ മണ്ണുപരിശോധനയ്ക്ക് സര്‍ക്കാര്‍ വീണ്ടും നടപടി തുടങ്ങി. വിമാനത്താവളത്തിനായി സര്‍ക്കാര്‍ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റില്‍ കാലുകുത്താതെയാണ് അമേരിക്കന്‍ കണ്‍സള്‍ട്ടന്റായ ലൂയ് ബഗ്ര്‍ വിമാനത്താവളത്തിന്റെ സാദ്ധ്യതാപഠന റിപ്പോര്‍ട്ടുണ്ടാക്കിയതെന്ന് ആക്ഷേപം ഉയരുന്നു. സര്‍ക്കാരിന്റെ പക്കലുണ്ടായിരുന്ന ഡിജിറ്റല്‍ ഭൂരേഖകളും ഇന്റര്‍നെറ്റ ഉപയോഗിച്ചാണ് വിമാനത്താവളത്തിനായി പഠനറിപ്പോര്‍ട്ടുണ്ടാക്കിയത്. ഈ റിപ്പോര്‍ട്ടാണ് വിശ്വാസ്യതയില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ) മടക്കി കോടിക്കണക്കിനു രൂപ കമ്മീഷന്‍ ഇടപാടാണ് ഇതെന്നാണ് ആക്ഷേപം.
അമേരിക്കന്‍ കമ്പനി സര്‍വേയ്ക്ക് ശ്രമിച്ചെങ്കിലും ഉടമകള്‍ സമ്മതിക്കാത്തതിനാല്‍ നടന്നില്ലെന്നാണ് സര്‍ക്കാര്‍ ന്യായീകരണം. സാദ്ധ്യതാപഠനം, തുടര്‍ന്നുള്ള ശാസ്ത്രീയ പരിശോധനകള്‍, പരിസ്ഥിതി ആഘാത പഠനം, കേന്ദ്രാനുമതി നേടിയെടുക്കല്‍ എന്നിവയ്ക്കായാണ് 2017ല്‍ ലൂയ് ബഗ്ര്‍ കണ്‍സള്‍ട്ടന്‍സിക്ക് 4.6 കോടിക്ക് കരാര്‍ നല്‍കിയത്. നാലുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ധാരണയെങ്കിലും 38 പേജുള്ള പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചത് 2018 നവംബറിലാണ്.
കരാര്‍ പ്രകാരം ആദ്യ റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ പകുതി തുക കൊടുക്കണമായിരുന്നു. ഇതനുസരിച്ച് രണ്ടുകോടി രൂപ അമേരിക്കന്‍ കമ്പനിക്ക് കൈമാറിയിരുന്നു. വിമാനത്താവളത്തിന്റെ അനുമതിക്കായി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ റണ്‍വേയുടെ രൂപകല്‍പ്പന, കാറ്റിന്റെ ദിശ, മലകളുടെ സാന്നിദ്ധ്യം, മണ്ണിന്റെയും പാറയുടെയും ഘടനയും ഉറപ്പും സാന്നിദ്ധ്യവും തുടങ്ങിയവ ശാസ്ത്രീയമായി പഠിച്ച് വിവരങ്ങള്‍ ഉള്‍പ്പെടുത്തണമായിരുന്നു. ലൂയി ബഗ്ര്‍ റിപ്പോര്‍ട്ടില്‍ ഇതൊന്നുമുണ്ടായിരുന്നില്ല.
മംഗളുരു, കരിപ്പൂര്‍ വിമാനദുരന്തങ്ങളുണ്ടായ, കുന്നിടിച്ച് നിരത്തിയുണ്ടാക്കിയ ടേബിള്‍ടോപ്പ് റണ്‍വേ ഇവിടെയും നിര്‍മ്മിക്കേണ്ടി വരുമെന്നും ലാന്‍ഡിംഗ് ദുഷ്‌കരമാവുമെന്നുമാണ് ഈ റിപ്പോര്‍ട്ട് പരിശോധിച്ച് ഡിജിസിഎ വിലയിരുത്തിയത്. അപകട സാദ്ധ്യതയേറിയതിനാല്‍ ടേബിള്‍ടോപ്പ് റണ്‍വേയ്ക്ക് ഇപ്പോള്‍ അനുമതി നല്‍കാറില്ല. റണ്‍വേയ്ക്കാവട്ടെ ചട്ടപ്രകാരമുള്ള നീളവുമില്ല. 2700 മീറ്റര്‍ നീളമുള്ള റണ്‍വേയ്ക്കായി നൂറേക്കര്‍ ഭൂമി അധികമായി ഏറ്റെടുത്താല്‍ മതിയെന്നും എസ്റ്റേറ്റില്‍ കുന്നുകളും ഗര്‍ത്തങ്ങളുമുണ്ടെങ്കിലും വിമാനത്താവളത്തിന് കണ്ടെത്തിയത് കുന്നിന്‍ മുകളല്ലെന്നും അമേരിക്കന്‍ കമ്പനി ഇപ്പോള്‍ പറയുന്നുണ്ട്. എന്നാല്‍ 570 കോടി ചെലവില്‍ ഏറ്റെടുക്കുന്ന 2263 ഏക്കര്‍ ഭൂമി, മലകളും ഗര്‍ത്തങ്ങളും നികത്തി നിരപ്പാക്കിയെടുക്കാന്‍ 723 കോടി ചെലവിടണo.
ഓഗസ്റ്റ് 26-ന് മണ്ണ് പരിശോധനയ്ക്ക് കണ്‍സല്‍ട്ടന്റായ ലൂയി ബഗ്ര്‍ നിയോഗിച്ച വിദഗ്ധരും റവന്യൂ ജീവനക്കാരും എസ്റ്റേറ്റിലെത്തിയിരുന്നു. എന്നാല്‍, കൈവശക്കാരായ ബിലീവേഴ്‌സ് ചര്‍ച്ച് ജില്ലാ കളക്ടറുടെ കത്ത് ആവശ്യപ്പെട്ടു. മണ്ണ് പരിശോധന ഭൂമിയുടെ ഉടമാവകാശത്തെ ബാധിക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും അവര്‍ പറഞ്ഞു. ഇതോടെ അന്ന് പരിശോധന മാറ്റിവെച്ചിരുന്നു. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമാവകാശം തങ്ങള്‍ക്കാണെന്ന് വാദിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കേസ് പാലാ സബ് കോടതിയില്‍ നടക്കുന്നതിനാല്‍ കത്ത് നല്‍കാന്‍ കളക്ടര്‍ക്കായില്ല.
ഇതോടെ വിഷയം നിയമവകുപ്പിന് വിടുകയായിരുന്നു. ഇതുവരെ നടത്തിയത് പ്രീ- ഫീസിബിലിറ്റി സ്റ്റഡി മാത്രമാണെന്നും എസ്റ്റേറ്റില്‍ ഫിസിക്കല്‍ പരിശോധന നടത്തിയശേഷമേ അന്തിമ സാദ്ധ്യതാ റിപ്പോര്‍ട്ട് നല്‍കാനാവൂ എന്നുമാണ് അമേരിക്കന്‍ കമ്പനി പറയുന്നത്. ഇതിന് ഇനിയും ഡേറ്റ ആവശ്യമാണ്. എസ്റ്റേറ്റില്‍ മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ കിഴക്ക് പടിഞ്ഞാറ് ദിശയിലാണ് നിര്‍ദ്ദിഷ്ട റണ്‍വേ. ഇതില്‍ ഓരോ കിലോമീറ്ററിലും നിശ്ചിത അകലത്തില്‍ കുഴിയെടുത്ത് മണ്ണും പാറയും ശേഖരിക്കും. രണ്ടരമീറ്റര്‍ താഴ്ചയിലും ഒന്നരമീറ്റര്‍ വ്യാസത്തിലുമാണ് ആറ് കുഴികള്‍. 10-20 മീറ്റര്‍ വരെ ആഴമുള്ള എട്ട് കുഴികളാണ് മറ്റൊന്ന്. മഹാരാഷ്ട്രയിലെ സോയില്‍ ലാബിലാണ് മണ്ണ് പരിശോധന. 21 ദിവസത്തിനുള്ളില്‍ ഫലം ലഭിക്കും. ഈ പഠനം നടത്തി റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറും. ഡി.ജി.സി.എ വീണ്ടും റിപ്പോര്‍ട്ട് പരിശോധിച്ച് വിമാനത്താവളത്തിന് പ്രാഥമിക അനുമതി നല്‍കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.