ശബരിമല : ശബരിമലയിലെ അരവണ വിതരണം ഓരോ തീർഥാടന കാലത്തും വലിയ ചർച്ചയാകാറുണ്ട്. ആവശ്യത്തിന് ടിൻ ലഭിക്കാത്തതിനെ തുടർന്ന് പലപ്പോഴും വിതരണം പ്രതിസന്ധിയിലാകുകയും ചെയ്യാറുണ്ട്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ ദേവസ്വം ബോർഡ് മുന്നോട്ടുവച്ചിരുന്ന സ്വന്തമായി അരവണ ടിൻ നിർമാണ ഫാക്ടറി എന്ന പദ്ധതിയാണ് ഇപ്പോൾ വീണ്ടും അനിശ്ചിതത്വത്തിലായത്. ഇടനിലക്കാരുടെ ഇടപെടലും താൽപര്യക്കുറവും കാരണം പദ്ധതി മുന്നോട്ടുപോകാതെ പോയെന്നാണ് റിപ്പോർട്ടുകൾ. പ്രതിവർഷം ശബരിമലയ്ക്ക് മാത്രം ഏകദേശം 3.5 കോടി അരവണ ടിന്നുകൾ ആവശ്യമാണ്. നിലവിൽ സ്വകാര്യ കമ്പനികൾക്ക് കരാർ നൽകി ടിന്നുകൾ വാങ്ങുന്നതാണ് പതിവ്. മുൻകൂട്ടി ഓർഡർ നൽകിയിട്ടും ആവശ്യത്തിന് ടിൻ ലഭിക്കാത്തത് പല വർഷങ്ങളിലും അരവണ വിതരണത്തെ ബാധിച്ചിട്ടുണ്ട്. ഇതിന് പരിഹാരമായാണ് ദേവസ്വം ബോർഡ് സ്വന്തമായി അരവണ കണ്ടെയ്നർ നിർമാണ പ്ലാന്റ് തുടങ്ങാൻ പദ്ധതിയിട്ടത്. ശബരിമലയ്ക്ക് പുറമേ നിലയ്ക്കൽ, മലയാലപ്പുഴ, ചെട്ടികുളങ്ങര, വള്ളിയാംകാവ്, അമ്പലപ്പുഴ തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിലേക്കും ടിൻ വിതരണം ചെയ്യാൻ കഴിയുന്ന രീതിയിലായിരുന്നു പദ്ധതി.
കെ. അനന്തഗോപൻ പ്രസിഡന്റായിരുന്ന കാലത്ത് പത്തനംതിട്ടയിലെ തെള്ളിയൂർക്കാവിൽ ഇതിനായി സ്ഥലം കണ്ടെത്തുകയും പ്രാഥമിക നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ചുമതലയേറ്റ ബോർഡിന് പദ്ധതിയോടുള്ള താൽപര്യം കുറഞ്ഞതോടെ നീക്കങ്ങൾ മന്ദഗതിയിലായി. പി.എസ്. പ്രശാന്ത് പ്രസിഡന്റായിരുന്ന കാലത്ത് വിഷയം വീണ്ടും പരിഗണിച്ചിരുന്നു. തെള്ളിയൂർക്കാവിൽ നിന്ന് ടിന്നുകൾ എത്തിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാൻ നിലയ്ക്കലിൽ തന്നെ ബി.ഒ.ടി അടിസ്ഥാനത്തിൽ പ്ലാന്റ് സ്ഥാപിക്കുന്നതും ആലോചിച്ചു. എന്നാൽ ഫാക്ടറി ആരംഭിച്ചാൽ സാമ്പത്തികമായി പരാജയപ്പെടുമെന്നും നിലവിലെ പോലെ ലേലത്തിലൂടെ കരാർ നൽകുന്നതാണ് മികച്ചതെന്നുമുള്ള വാദങ്ങൾ ഉയർന്നു. ഇതോടെ പദ്ധതി വീണ്ടും താൽക്കാലികമായി മാറ്റിവയ്ക്കുകയും സ്വകാര്യ കമ്പനികൾക്ക് കരാർ നൽകുന്ന രീതി തുടരുകയും ചെയ്തു.
കെ. ജയകുമാർ പ്രസിഡന്റായുള്ള പുതിയ ദേവസ്വം ബോർഡ് അധികാരമേറ്റിട്ടും ടിൻ നിർമാണ പ്ലാന്റ് സംബന്ധിച്ച കാര്യമായ ചർച്ചകൾ നടന്നിട്ടില്ലെന്നാണ് വിവരം. അതേസമയം, അടുത്ത സീസണിലേക്കുള്ള ടിൻ വാങ്ങലിനായുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കാനാണ് സാധ്യത. കഴിഞ്ഞ ശബരിമല തീർഥാടന സീസണിൽ മാത്രം അരവണ വിൽപ്പനയിലൂടെ 198 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. ഇത്രയും വലിയ വിപണിയുള്ള സാഹചര്യത്തിലും സ്വന്തം ടിൻ നിർമാണ സംവിധാനം യാഥാർഥ്യമാകാത്തത് ചോദ്യം ചെയ്യപ്പെടുകയാണ്.






























