ഇടുക്കി: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകൾ ടി വീണ പ്രതിയായ മാസപ്പടി കേസില്‍ പലതും പുറത്ത് വരാനുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിബിഐ അന്വേഷണം വന്നാൽ പിണറായി വിജയന്‍ പ്രതി പട്ടികയിലേക്ക് വരുമെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. സേവനം ഒന്നും നൽകാതെയാണ് വീണ പണം കൈപ്പറ്റിയത്. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് വീണയ്ക്കെതിരായ അന്വേഷണം. സിഎംആര്‍എലിന് യഥാര്‍ത്ഥ സേവനം കിട്ടിയത് ‘പിവി’യില്‍ നിന്നാണെന്നും കരിമണല്‍ എടുക്കാന്‍ മുന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
എന്തിന് വേണ്ടിയാണ് വീണ പണം കൈപ്പറ്റിയത്. ബാങ്ക് മുഖാന്തിരമാണ് പണം വാങ്ങിയത്. നിയമപരമായി കിട്ടിയെന്ന പേരിൽ കള്ളപ്പൻം വെളുപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച മാത്യു കുഴല്‍നാടന്‍, ഒരു പ്രയോജനവും ഇല്ലാതെ ആരെങ്കിലും കോടികൾ കൊടുക്കുമോ എന്നും ചോദിച്ചു. യഥാർത്ഥ സേവനം കിട്ടിയത് ‘പിവി’യില്‍ (പിണറായി വിജയന്‍) നിന്നാണ്. സിഎംആര്‍എല്‍ കമ്പനിയ്ക്ക് കരിമണൽ എടുക്കാൻ അവസരം ഒരുക്കിക്കൊടുത്തത് പിണറായിയാണെന്നും കുഴല്‍നാടന്‍ ആരോപിച്ചു. ഭൂപരിധി നിയമപ്രകാരം തിരിച്ച് പിടിക്കേണ്ട ഭൂമിക്ക് ഇളവ് നൽകി. 60 ഏക്കറിൽ അധികം ഭൂമിക്ക് റവന്യൂ ഇളവ് നൽകി. പ്രളയം മനുഷ്യ നിർമിതമെന്ന് കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ ഉൾപ്പെടെ പുറത്ത് വന്നിരുന്നു. ഇതെല്ലാം ചെയ്തത് ആർക്ക് വേണ്ടിയാണെന്നും മാത്യു കുഴല്‍നാടന്‍ ചോദിക്കുന്നു.






























