പത്തനംതിട്ട : ശബരിമലയില്‍ ഭക്തിസാന്ദ്രമായ വിഷുക്കണി ദര്‍ശനം. പുലർച്ചെ തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി ജയരാജ് നമ്പൂതിരിയും ചേർന്ന് നടതുറന്ന് ശ്രീകോവിലിൽ കണി ഒരുക്കി. കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് സന്നിധാനത്ത് ദർശനം പുരോഗമിക്കുന്നത്.
തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് അയ്യപ്പനെ രാവിലെ അഞ്ചു മണിക്ക് നടതുറന്ന് കണികാണിച്ചു. അതിന് ശേഷം സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിച്ചു. തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി ജയരാജ് പോറ്റിയും ഭക്തര്‍ക്ക് കൈനീട്ടം നല്‍കി. തീര്‍ഥാടകരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കടത്തിവിട്ട് തുടങ്ങിയത് 3.30 മുതലാണ്.
വിഷുക്കണി ദര്‍ശനം 7 മണി വരെയായിരുന്നു. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ക്ക് മാത്രമാണ് സന്നിധാനത്തേക്ക് പ്രവേശനം. വിര്‍ച്വല്‍ ക്യൂ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്‌തവര്‍ക്കായിരുന്നു പ്രവേശനം . ഒരു ദിവസം പതിനായിരം പേര്‍ക്കാണ് നിയന്ത്രണത്തിന്റെ ഭാഗമായി ദര്‍ശനം നിശ്ചയിച്ചിരുന്നതെങ്കിലും വിഷു ദിനത്തില്‍ ഒഴികെ രണ്ടായിരത്തില്‍ താഴെ ഭക്തരാണ് സന്നിധാനത്ത് എത്തിയത്. 18 ന് രാത്രി ഹരിവരാസനം പാടി അടക്കും.