റാന്നി : ശബരിമല സ്വർണക്കവർച്ച കേസില്‍ അറസ്റ്റിലായ സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ രാവിലെ പത്തരയോടെയാണ് പ്രത്യേക അന്വേക്ഷ സംഘം പോറ്റിയെ റാന്നി കോടതിയില്‍ എത്തിച്ചത്. 14 ദിവസത്തേക്കാണ് പോറ്റിയെ കസ്റ്റഡിയില്‍ വിട്ടത്. ശബരിമല ഉള്‍പ്പെടുന്ന താലൂക്കായ റാന്നി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കോടതി അന്വേഷണസംഘത്തിൻ്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. തുടർന്ന് കോടതി പോറ്റിയെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. അതിനിടയില്‍ അഭിഭാഷകനോട് സംസാരിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് 10 മിനിറ്റ് സമയം നല്‍കി.
ശബരിമല സ്വർണ്ണക്കവർച്ച കേസിലെ ആദ്യ അറസ്റ്റാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടേത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശിയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി. ബെംഗളൂരുവിലെ ശ്രീരാംപുര ക്ഷേത്രത്തില്‍ ജോലി ചെയ്ത പരിചയവുമായാണ് 2007ല്‍ ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയില്‍ എത്തുന്നത്. കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് തുടക്കം. കർണാടകയിലെ സമ്ബന്നരെ ശബരിമലയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി വളർന്നു. യാതൊരു വരുമാനവും ഇല്ലെന്ന് വിജിലൻസ് കണ്ടെത്തിയ പോറ്റി ലക്ഷങ്ങളുടെ വഴിപാടും സംഭാവനയുമാണ് ശബരിമലയ്ക്ക് നല്‍കിയത്.
ആദ്യം ശബരിമലയില്‍ സ്വർണം പൊതിഞ്ഞ വാതില്‍ മാറ്റി പുതിയ വാതില്‍ നിർമ്മിച്ച് സ്വർണം പൂശി നല്‍കി. ഇതിന്റെ യഥാർത്ഥ സ്പോണ്‍സർ ബെല്ലാരി സ്വദേശി ഗോവർധൻ ആയിരുന്നെങ്കിലും നേതൃത്വം പോറ്റിക്കായിരുന്നു. 2017 ല്‍ പോറ്റി ക്ഷേത്ര അലങ്കാരം, പടിപൂജ, ഉദയാസ്മന പൂജ, മേളം എന്നിവ നടത്തി. അന്നദാന മണ്ഡപത്തിന് ലിഫ്റ്റ് പണിതതിന് 10 ലക്ഷം രൂപ സംഭാവന നല്‍കി. 2017 ല്‍ തന്നെ 8.2 ലക്ഷം രൂപയുടെ രൂപയുടെ ചെക്കും 17 ടണ്‍ അരിയും 30 ടണ്‍ പച്ചക്കറിയും പോറ്റി സംഭാവന നല്‍കി. ശബരിമലയിലെ പതിനെട്ടാം പടിക്ക് മണിമണ്ഡപം നിർമ്മിച്ച് നല്‍കുകയും മണിമണ്ഡപത്തിലേക്കുള്ള മണികള്‍ നിർമ്മിച്ച് നല്‍കുകയും ചെയ്തു.
അന്നദാനത്തിനായി 2025 ജനുവരിയില്‍ ആറ് ലക്ഷം രൂപ നല്‍കി. 2025 മകരവിളക്കിനോട് അനുബന്ധിച്ച് 10 ലക്ഷം രൂപയും ഉണ്ണിക്കൃഷ്ണൻ പോറ്റി സംഭാവന നല്‍കി. ഇത് കൂടാതെ ചെറുതും വലുതുമായ പല പ്രവർത്തികളും വഴിപാടുകളും നടത്തി. പലതിന്റെയും യഥാർത്ഥ സ്പോണ്‍സർമാർ മറ്റ് വ്യക്തികള്‍ ആയിരുന്നെങ്കിലും എല്ലാത്തിനും നേതൃത്വം പോറ്റിക്കായിരുന്നു. ഈ മുഴുവൻ ഇടപാടുകളും വീണ്ടും അന്വേഷിക്കണമെന്ന് ദേവസ്വം വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. ദേവസ്വം ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി ശബരിമലയിലെ സ്വർണ പാളികള്‍ പുറത്തേക്ക് കടത്തി. ഇതിന് ദേവസ്വം ബോർഡിന്റെ അറിവും ഉണ്ടായിരുന്നു.
2019 ജൂണിലും ഓഗസ്റ്റിലുമായി 21 പാളികള്‍ സ്മാർട്ട് ക്രിയേഷൻസില്‍ എത്തിച്ച് അതിലെ 989.8 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ഇതില്‍ 394.9 ഗ്രാം സ്വർണം ഉപയോഗിച്ച് ദ്വാരപാലക ശില്‍പ്പങ്ങളില്‍ വീണ്ടും ഗോള്‍ഡ് പ്ലേറ്റിംഗ് നടത്തി എന്നാണ് സ്മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി. 109 ഗ്രാം സ്വർണം സ്മാർട്ട് ക്രിയേഷൻസ് കൂലിയായി എടുത്തു. ബാക്കി 474.99 ഗ്രാം സ്വർണം പോറ്റി ചുമതലപ്പെടുത്തിയ പ്രതിനിധി എന്ന് പറയപ്പെടുന്ന കല്‍പ്പേഷിന് ഖര രൂപത്തില്‍ കൈമാറി. ഇത് ഇതുവരെ ശബരിമലയില്‍ തിരികെ എത്തിയിട്ടില്ല. അതായത് വിജയ് മല്യ വഴിപാടായി ചാർത്തിയ 24 കാരറ്റ് തനി തങ്കത്തില്‍ 474.99 ഗ്രാം ഉണ്ണികൃഷ്ണൻ പോറ്റി അപഹരിച്ചു. ഇതിനായി വലിയ ഗൂഢാലോചനയും ആസൂത്രണവും നടന്നു. സ്വർണപാളികള്‍ സ്വന്തം ചെലവില്‍ സ്വർണം പൂശുമെന്ന ഉറപ്പിന് വിരുദ്ധമായി പലരില്‍ നിന്നും സ്വർണം പണവും ഉണ്ണികൃഷ്ണൻ പോറ്റി കൈപ്പറ്റി. ശബരിമല ശ്രീകോവില്‍ ഭാഗങ്ങള്‍ പലയിടത്തും നിയമവിരുദ്ധമായി പ്രദർശിപ്പിച്ച് ലാഭമുണ്ടാക്കിയെന്നുമാണ് കേസ്.































