തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കെ.പി ശങ്കരദാസിനും എൻ.വിജയകുമാറിനും കുരുക്കു മുറുകുന്നു. ഇരുവർക്കും എല്ലാം അറിയാമായിരുന്നുവെന്ന് പോറ്റിയുടെ മൊഴി. ബോർഡിൻ്റെ അറിവോടെയാണ് ഇടപാട് നടന്നത്. പത്മകുമാറിന്‍റെ തീരുമാനത്തെ ഇരുവരും അംഗീകരിച്ചു. രണ്ടുപേരെയും പ്രതി ചേർത്തേക്കും. ചോദ്യം ചെയ്യൽ ഉടൻ ഉണ്ടായേക്കും. സ്വർണക്കൊള്ളയിൽ അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ വിജയകുമാറിനെയും കെ.പി ശങ്കർദാസിനെയും പ്രതി ചേർത്തേക്കും.
അന്വേഷണം മന്ദഗതിയിലായതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം എസ്എടിക്ക് എതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. കഴിഞ്ഞ മാസം അഞ്ചിന് ശേഷം അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല എന്നായിരുന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. പത്മകുമാറിന്റെ അറസ്റ്റിന് ശേഷം തുടർനടപടികളുണ്ടായില്ല. ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന വിജയകുമാറിനെയും ശങ്കർദാസിനെയും പ്രതി ചേർക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു.





























