തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും തിരുവനന്തപുരം ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. എ ഡി ജി പി എച്ച് വെങ്കിടേഷിന്റെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യുക. മുരാരി ബാബുവിനെ ഇന്ന് തന്നെ റാന്നി കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
സ്വർണ്ണക്കൊള്ളയിലെ അന്വേഷണം ഉണ്ണികൃഷ്ണൻ പോറ്റിയിലും സ്വർണപ്പാളിയിലും മാത്രം ഒതുക്കരുതെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാല
റിപ്പോർട്ടിനു ശേഷമുള്ള ഹൈക്കോടതി നിർദേശം. തുടർന്നാണ് ഉദ്യോഗസ്ഥ ഗൂഢാലോചനയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതും മുരാരി ബാബുവിന്റെ അറസ്റ്റും. ഇന്നലെ രാത്രി പത്തു മണിയോടെ പെരുന്നയിലെ വീട്ടിൽ നിന്നാണ് മുരാരി ബാബുവിനെ കസ്റ്റഡിയിൽ എടുത്തത്. അർധരാത്രിയോടെ തിരുവനന്തപുരം ഈഞ്ചക്കലുള്ള ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചു ചോദ്യം ചെയ്തു.രാവിലെ ഒൻപത് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി.






























