കൊച്ചി: ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. എസ്ഐടിയുടെ അന്വേഷണ പുരോഗതിയിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. ഹൈക്കോടതിയിൽ അടച്ചിട്ട മുറിയിലാണ് കേസിന്റെ വാദം നടന്നത്. കേസിൻ്റെ അന്വേഷണ പുരോഗതിയും വിശദാംശങ്ങളും എസ്‌ഐടി തലവൻ നേരിട്ട് ഹാജരായി കോടതിയെ ധരിപ്പിക്കുകയായിരുന്നു. ജംഷഡ്പൂരിലെ ശാസ്ത്രീയ പരിശോധനാ ലാബിൽ നിന്നുള്ള റിപ്പോർട്ട് ലഭിക്കാൻ കാലതാമസം നേരിട്ടതാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. റിപ്പോർട്ട് ഇപ്പോൾ ലഭ്യമായിട്ടുണ്ടെന്നും സെപ്തംബർ 25നകം കുറ്റപത്രം സമർപ്പിക്കുമെന്നും എസ്ഐടി അറിയിച്ചു. 2025-ലെ സ്വർണപ്പാളി കേസിലും ദ്വാരപാലക ശില്പത്തിലെ സ്വർണം കവർന്ന കേസിലും ഒരുമിച്ചാണ് കുറ്റപത്രം നൽകുന്നത്.
അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് നിർദേശിച്ച ഹൈക്കോടതി, കേസിന്റെ വിശദാംശങ്ങൾ അടങ്ങിയ ഇടക്കാല ഉത്തരവ് വൈകുന്നേരത്തോടെ പുറപ്പെടുവിക്കും. കേസിൽ അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ ഹർജി പരിഗണിച്ചാണ് നടപടി.






























