കോന്നി : അട്ടച്ചാക്കലില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് ഖാദി യൂണിറ്റിൽ മെഷീനില്‍ കുടുങ്ങി യുവാവിന്റെ കൈവിരലുകള്‍ മുറിഞ്ഞുപോയിട്ടും നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാതെ ഉടമ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞതായി പരാതി. കമ്പനിയിലെ ജീവനക്കാരനായ അതുമ്പുംകുളം കൊച്ചുമേലേതിൽ ഷിബു (36) വിന്റെ രണ്ട് വിരലുകളാണ് ജോലിക്കിടെ യന്ത്രത്തിൽ കുടുങ്ങി മുറിഞ്ഞുപോയത്. കഴിഞ്ഞ ജൂലൈ 12 നായിരുന്നു അപകടം നടന്നത്. അപകടം നടന്നയുടൻ ഷിബുവിനെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അപകടവിവരം അറിഞ്ഞ് ഉടമ ആശുപത്രിയിൽ എത്തിയെങ്കിലും ഇതിനുശേഷം രണ്ട് മാസം കഴിഞ്ഞിട്ടും യാതൊരുവിധ അന്വേഷണവും നടത്തിയില്ല.
സാമ്പത്തിക സഹായം നൽകാൻ തയ്യാറായിട്ടില്ലെന്നും ഷിബുവിന്റെ കുടുംബം ആരോപിക്കുന്നു. ചികിത്സാ സഹായമായി ഷിബുവിന് ലഭിക്കുവാനുണ്ടായിരുന്ന ശമ്പളത്തിൽ നിന്ന് 5000 രൂപ മാത്രമാണ് ഉടമ നൽകിയതെന്നും അപകടം നടന്ന വിവരം കുടുംബത്തെ അറിയിക്കാന്‍ പോലും കമ്പനി അധികൃതർ തയ്യാറായില്ലെന്നും ഷിബുവിന്റെ അമ്മ പറഞ്ഞു. മകന്റെ പരിചരണത്തിനായി കൂടെ നില്‍ക്കേണ്ടി വരുന്നതിനാല്‍ അമ്മയ്ക്കും ജോലിക്ക് പോകാന്‍ കഴിയുന്നില്ല. സുമനസുകളായ ചിലരുടെ സഹായം കൊണ്ട് മാത്രമാണ് കുടുംബ ചെലവുകളും ചികിത്സ ചെലവുകളും മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ഇവര്‍ വ്യക്തമാക്കി. സംഭവത്തില്‍ കോന്നി ഗ്രാമപഞ്ചായത്ത് അംഗം സജിയുടെ നേതൃത്വത്തില്‍ കോന്നി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.






























