തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ ഇതിനകം എഴുപത് കോടിയിലേറെ രൂപയുടെ വരുമാനനഷ്ടം നേരിട്ട ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് പരിമിതമായ തോതിലെങ്കിലും ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനം. കഴിഞ്ഞ സീസണില്‍ ലഭിച്ച വരുമാനം കൊണ്ടാണ് ഇതുവരെ ബോര്‍ഡില്‍ ശമ്പളവും പെന്‍ഷനും കൊടുക്കാനായത്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 100 കോടിയില്‍ 40 കോടി ലഭിച്ചു. ബാക്കി ലഭിച്ചാല്‍ രണ്ട് മാസം പിടച്ചു നില്‍ക്കാനാകുമെന്നും ദേവസ്വം ബോര്‍ഡ് കണക്ക് കൂട്ടുന്നു.
ശബരിമലയിലെ വരുമാനനഷ്ടം മറ്റു ക്ഷേത്രങ്ങളുടെ പരിപാലനത്തെയും ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പരിമിതമായ തോതിലെങ്കിലും മണ്ഡലകാല തീര്‍ത്ഥാടനത്തിന് തിരുവിതാംകര്‍ ദേവസ്വം ബോര്‍ഡ് തയ്യാറെടുക്കുന്നത്. വൃശ്ചികം ഒന്നായ നവംബര്‍ പതിനാറിനാണ് മണ്ഡലകാലം തുടങ്ങുന്നത്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് തീര്‍ത്ഥാടനത്തിന് അനുമതി നല്‍കുക. പോലീസിന്റെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ തീര്‍ഥാടകാരെ നിയന്ത്രിക്കും.
കടകളുടെ ലേലം നടക്കാതെ പോയാല്‍ ആ ഇനത്തില്‍ അമ്പതുകോടിയോളം രൂപയുടെ നഷ്ടം ഉണ്ടാകുമെന്നും ദേവസ്വം ബോര്‍ഡ് കണക്ക് കൂട്ടുന്നു. ഇത് പരിഹരിക്കുവാന്‍ കണ്‍സ്യൂമര്‍ഫെഡ് പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനം ലഭ്യമാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. നിലയ്ക്കലില്‍ കൊവിഡ് ചികിത്സയ്‌ക്കെടുത്തിരിക്കുന്ന കെട്ടിടങ്ങള്‍ തീര്‍ത്ഥാടന കാലത്തിന് മുന്‍പായി ജില്ലാ ഭരണകൂടം ഒഴിഞ്ഞു നല്‍കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടും.






























