തിരുവനന്തപുരം: ശബരിമല മേൽശാന്തി നിയമനത്തിൽ സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ വെളിപ്പെടുത്തൽ. താൻ പറയുന്നയാളെ നിയമിക്കാൻ മന്ത്രി കത്തു നൽകി. മന്ത്രിയുടെ ശിപാർശക്കത്ത് ആത്മകഥയിലൂടെ പുറത്തുവിടുമെന്നും പത്മകുമാർ സുഹൃത്തുക്കളോട് പറഞ്ഞു. പത്മകുമാറിന്‍റെ ‘ദൈവതുല്യൻ’ പരാമർശം സിപിഎമ്മിലെ ഉന്നത നേതാവിനെതിരെയാണെന്നാണ് സൂചന. തലസ്ഥാനത്തെ പാർട്ടി മന്ദിര നിർമാണത്തിന് തട്ടിപ്പുപണം ഉപയോഗിച്ചെന്നും ആരോപണമുണ്ട്. ശബരിമലയിൽ യുവതികൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി എസ്.ശ്രീജിത്തിനേയും ബോധപൂർവം മാറ്റി നിർത്തിയെന്ന് പത്മകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ചേർക്കപ്പെട്ട പത്മകുമാറിനെതിരെ നടപടിയെടുക്കാൻ പാർട്ടി തീരുമാനിച്ചതിന് പിന്നാലെയാണ് ചില വെളിപ്പെടുത്തലുകളുമായി അദ്ദേഹം രംഗത്ത് വരുന്നത്.
യുവതീ പ്രവേശനം നടന്നതിന്‍റെ തലേദിവസം ശബരിമലയിലേക്ക് പൊയ്ക്കൊണ്ടിരുന്ന തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് പ്രമുഖൻ വിളിച്ചു തലസ്ഥാനത്തേക്ക് വരാൻ ആവശ്യപ്പെട്ടു എന്നാണ് പത്മകുമാർ പറയുന്നത്. അർദ്ധരാത്രി തലസ്ഥാനത്തെത്തിയ താൻ പ്രമുഖന്‍റെ വീടിനു മുന്നിലെത്തിയെങ്കിലും കയറ്റി വിട്ടില്ല. യുവതീപ്രവേശനം താനറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും പത്മകുമാർ ഒരു സുഹൃത്തിനോട് വെളിപ്പെടുത്തി എന്നാണ് പുറത്തുവരുന്ന വിവരം. ദേവസ്വം രേഖകളിൽ ചെമ്പ് എന്ന് എഴുതിയത് മറ്റാരോ ആണ്. ആത്മകഥ ഏഴുതാൻ ഒരുങ്ങുകയാണ് പത്മകുമാർ എന്നാണ് വിവരം. യുവതീ പ്രവേശന കാലത്തെ സംഭവങ്ങളും സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും ആത്മകഥയിൽ ഉണ്ടാകും.





























