കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനു സമീപത്തെ മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം പരിഹരിക്കുന്നതിനുള്ള കരാർ ഇന്ന് ഒപ്പുവെക്കും. ഭൂമിയിൽ താമസിക്കുന്നവരും ഭൂവുടമകളുമാണ് കരാറിൽ ഒപ്പുവെക്കുക. പര്യത്തുകാവ് നിവാസികൾക്ക് അതേ വസ്തുവിൽ തന്നെ അഞ്ച് സെന്‍റ് സ്ഥലവും സൗകര്യവും ഏർപ്പെടുത്തും. ഇവർക്ക് ഒരു വർഷത്തിനുള്ളിൽ ഈ ഭൂമിയിൽ വീട് വെച്ച് നൽകും. വീടുപണി തീരുന്നതുവരെ നിവാസികൾക്ക് നിലവിലെ വീടുകളിൽ തന്നെ താമസിക്കാം. സമരങ്ങളുടെ ഭാഗമായുള്ള കേസുകൾ പിൻവലിക്കാനും ധാരണയായിട്ടുണ്ട്. ഈ വ്യവസ്ഥകൾ അടങ്ങിയ കരാർ അഡ്വക്കേറ്റ് ജനറൽ മുഖേന ജൂൺ 16-ന് ഹൈക്കോടതിയിൽ സമർപ്പിക്കും.
ഇതോടെ നാലു പതിറ്റാണ്ട് നീണ്ട നിയമനടപടികൾക്കും സമരത്തിനും പരിഹാരമാകും. ശനിയാഴ്ച ശങ്കരൻ നായരുടെ കുടുംബവും ദലിത് കുടുംബങ്ങളും തമ്മിൽ എറണാകുളം കലക്ട്രേറ്റിൽ നടന്ന ചർച്ചയിലാണ് ധാരണയാത്. ഇരുവിഭാഗവും കരാറിൽ ഒപ്പുവെച്ച ശേഷം ചൊവ്വാഴ്ച ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ ഒത്തുതീർപ്പ് ധാരണ സർക്കാർ രേഖാമൂലം കോടതിയെ അറിയിക്കും.




























