പത്തനംതിട്ട : ചിത്തിര ആട്ട വിശേഷ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി വി.കെ ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് ദീപം തെളിക്കും. വൈകിട്ട് ഒമ്പതിന് പൂജകൾ പൂർത്തിയാക്കി ഹരിവരാസനം പാടി നട അടയ്ക്കും.
നാളെ മുതൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് മാത്രമാണ് പ്രവേശനത്തിന് അനുമതി. ദർശനത്തിനെത്തുന്നവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കേറ്റോ അല്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കോറ്റോ കയ്യിൽ കരുതണം.
തുലാമാസ പൂജകൾക്ക് വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടും അവസരം കിട്ടാത്തവർക്ക് നാളെ ദർശനത്തിന് അനുമതിയുണ്ട്. അതേസമയം, കോവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണ മണ്ഡല കാലത്ത് ശബരിമലയിൽ വിപുലമായ വൈദ്യ സഹായ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് ആരോഗ്യ വകുപ്പിന്റെ പദ്ധതി. വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ശബരിമലയിൽ വിന്യസിക്കും.
സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിൽ ഡിസ്‌പെന്‍സറികൾ പ്രവര്‍ത്തിക്കും. സന്നിധാനത്ത് ഓപ്പറേഷന്‍ തിയറ്ററും പ്രവര്‍ത്തിക്കും. സുരക്ഷിതമായ ശബരിമല മകരവിളക്ക് മഹോത്സവം നടത്തുന്നതിനുള്ള ആക്ഷന്‍ പ്ലാൻ തയാറായതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.