പത്തനംതിട്ട : ശബരിമല ദർശനത്തിന് സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തർക്ക് ഉണ്ടാകുന്ന ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് അടിയന്തര ചികിത്സ എത്തിച്ചു നൽകാൻ സജ്ജമാണ് സന്നിധാനത്തുള്ള സർക്കാർ ആശുപത്രി. മെഡിക്കൽ ഓഫീസറുടെയും മുഴുവൻ സമയം ഹൃദ്രോഗ വിദഗ്ധന്റെയും സേവനം എപ്പോഴും ലഭ്യമാണ്. ശരാശരി പത്തോളം ഹൃദയസംബന്ധമായ രോഗികൾ സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടിയെത്താറുണ്ടെന്നും ഇതിൽ രണ്ടോ മൂന്നോ കേസുകൾ മാത്രമാണ് സങ്കീർണമാകാറുള്ളതെന്നും ആശുപത്രിയിലെ നിലവിലുള്ള മെഡിക്കൽ ഓഫീസർ ഡോ.രാകേഷ് കോശി പറഞ്ഞു.
ഹൃദയാഘാതം ഉൾപ്പെടെ നേരിടുന്ന രോഗികൾക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ ആവശ്യമായ മരുന്നും സജ്ജീകരണങ്ങളും ആശുപത്രിയിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. നെഞ്ചുവേദനയുമായി എത്തുന്ന രോഗിയെ ഡ്യൂട്ടി ഡോക്ടർ പരിശോധിച്ച ശേഷം ഇസിജി, ഓക്സിജൻ സാച്ചുറേഷൻ, ട്രോപ്പോനിൻ ടെസ്റ്റ് എന്നിവ നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്. ഹൃദ്രോഗികളുടെ ഹൃദയപ്രവർത്തനം പുനഃസ്ഥാപിക്കുന്നതിന് ഉപയോഗിക്കുന്ന ഡെഫിബ്രിലേറ്ററും വെന്റിലേറ്റർ സൗകര്യവും ആശുപത്രിയിൽ സജ്ജമാണ്. ഹൃദയാഘാതം ഉണ്ടാകുന്ന രോഗികൾക്ക് പ്രാഥമിക ചികിത്സ നൽകി അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വിശ്രമിക്കാൻ അനുവദിച്ച ശേഷം സ്ഥിരത കൈവരിച്ച ശേഷം പമ്പയിലെ ആശുപത്രിയിലേക്ക് ആംബുലൻസിൽ വിടുകയാണ് ചെയ്യുന്നത്.
സന്നിധാനത്തെ കാർഡിയോളജി സേവനം കൂടാതെ പമ്പയിലും അപ്പാച്ചിമേട്ടിലും ഹൃദ്രോഗ വിദഗ്ധന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ജീവൻ രക്ഷാ മരുന്നുകളായ ഹെപാറിൻ ഉൾപ്പെടയുള്ളവ നൽകിയ ശേഷം ഓക്സിൻ സൗകര്യമുൾപ്പടെയാണ് താഴേക്ക് ആംബുലൻസിൽ എത്തിക്കുക. രോഗിയോടൊപ്പം ആംബുലൻസിൽ സ്റ്റാഫ് നേഴ്സിനെയോ ഡോക്ടറെത്തന്നെയോ അനുഗമിക്കാനും വിട്ടുനൽകും. ദേവസ്വംബോർഡിന്റെ ആംബുലൻസ് ഉൾപ്പടെ രണ്ട് ആംബുലൻസ് സർവീസുകളും എപ്പോഴും ഒരുക്കി നിർത്തിയിട്ടുണ്ട്. ഹൃദ്രോഗം മൂലമുള്ള ഒരു മരണം മാത്രമാണ് ഇത്തവണ സന്നിധാനത്തെ ആശുപത്രിയിലുണ്ടായതെന്ന് തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും സന്നിധാനത്ത് സേവനം അനുഷ്ഠിക്കുന്ന ഡോ.ഹരികൃഷ്ണൻ പറഞ്ഞു. രോഗിയുടെ ബി.പി., ഓക്സിജൻ സാച്ചുറേഷൻ,പൾസ്, ഇ.സി.ജി എന്നിവ ഒരേ സമയം നോക്കാൻ കഴിയുന്ന മൾട്ടി പാരാ മോണിട്ടറും ഇവിടെയുണ്ട്. മലകയറുമ്പോൾ ആവശ്യത്തിന് വിശ്രമം എടുത്ത് കയറുക, സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ ഒഴിവാക്കാതിരിക്കുക, എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ ഉടൻ ചികിത്സ തേടുക എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ തീർത്ഥാടനത്തിനിടയിലെ ഹൃദ്രോഗം ഒഴിനാക്കാനാവുമെന്ന് ഡോ.ഹരികൃഷ്ണൻ പറഞ്ഞു.