തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല തീർത്ഥാടനകാലം പരാതി രഹിതമായിരിക്കണമെന്നും മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്നും ആരോഗ്യം -ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി. കൃത്യമായ മുന്നൊരുക്കങ്ങൾ വേണമെന്നും അയ്യപ്പൻമാർക്ക് സൗകര്യങ്ങളൊരുക്കുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേർന്ന ശബരിമലതീർത്ഥാടന അവലോകനയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തീർത്ഥാടനത്തിന് വളരെ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ ആരംഭിക്കണം. കഴിഞ്ഞ വർഷത്തെ പോരായ്മകൾ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നൽകണം. കഴിഞ്ഞ തീർത്ഥാടന കാലത്തിന്റെ ആദ്യ ആഴ്ചയിലുണ്ടായതു പോലുളള അമിത തിരക്ക് നിയന്ത്രിക്കാനും പോലീസ് പ്രത്യേക ശ്രദ്ധ പുലർത്തണം. ചില തീർഥാടകർക്ക് പന്തളത്ത് യാത്ര അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യം ഒഴിവാക്കണം. ശബരിമല തീർഥാടനത്തിന്റെ പൂർണ ചുമതല ദേവസ്വം ബോർഡിനാണെങ്കിലും ഇതിൽ സംസ്ഥാന സർക്കാരിന് വലിയ ഉത്തരവാദിത്തമുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഭക്തർ ഇത്തവണ എത്താൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയോടെയുള്ള മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉടൻ തന്നെ ഉന്നതതല യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
തീർത്ഥാടനത്തിന് മുമ്പ് റോഡുകൾ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തി സജ്ജമാക്കണം. ആവശ്യത്തിന് ബസ് സർവീസുകൾ ലഭ്യമാക്കുന്നതിനായി ഗതാഗത മന്ത്രിയുമായി സംസാരിക്കുകയും അദ്ദേഹം പൂർണ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വലിയ വാഹനങ്ങളിൽ ബുക്ക് ചെയ്ത് വരുന്ന തീർത്ഥാടകരെ നിലക്കലിൽ ഇറക്കിവിടുന്നത് മൂലം അവർക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഇത്തരം വാഹനങ്ങളെ പമ്പയിലേക്ക് നേരിട്ട് വിടുന്ന കാര്യത്തിൽ പോലീസും ദേവസ്വം ബോർഡും ആലോചിച്ച് അന്തിമ തീരുമാനമെടുക്കണം. തീർത്ഥാടന മേഖലകളിലെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ജീവനക്കാരുടെ കുറവുണ്ടെങ്കിൽ എം.എൽ.എമാർ അറിയിക്കണമെന്നും ഇക്കാര്യത്തിൽ അടിയന്തിര നടപടിയുണ്ടാകുമെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു. തീർത്ഥാടനകാലത്തിന് മാസങ്ങൾക്ക് മുമ്പ് അവലോകനയോഗം വിളിച്ച മന്ത്രിയെ എം.എൽ.എമാർ അഭിനന്ദിച്ചു.
ആന്റോ ആന്റണി എം.പി, എം.എൽ.എ മാരായ അബിൻ വർക്കി, പഴകുളം മധു, എം.ജെ.സെബാസ്റ്റ്യൻ, സി.വി.ശാന്തകുമാർ, കെ.യു.ജെനിഷ് കുമാർ, വർഗീസ് മാമൻ, ദേവസ്വം സെക്രട്ടറി എം.ജി രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, അംഗം കെ.രാജു, പത്തനംതിട്ട കളക്ടർ എ നിസാമുദ്ദീൻ, പത്തനംതിട്ട പോലീസ് സൂപ്രണ്ട് ആർ.ആനന്ദ്, പന്തളം കൊട്ടാരം പ്രതിനിധി പ്രദീപം കുമാർ വർമ്മ, ദേവസ്വം കമ്മീഷണർ ബി.സുനിൽകുമാർ, ചീഫ് എൻജിനിയർ രഞ്ജിത്ത് ശേഖർ, എക്സിക്യൂട്ടീവ് ഓഫീസർ ഒ.ബി.ബിജു തുടങ്ങിയവർ പങ്കെടുത്തു.































