പത്തനംതിട്ട : ലോക കപ്പ് ഫുട്‌ബോൾ മത്സരത്തിൻ്റെ അവേശമുയർത്തി ആദിവാസി ഊരുകളിലുള്ളവരും ഗോൾ അടിച്ചു. വൺ മില്യൺ ഗോളിൻ്റെ ആരവം ശബരിമല ബേസ് ക്യാമ്പായ നിലക്കലിൽ എത്തിയപ്പോൾ ഗോൾ വല നിറക്കാൻ കൊച്ച് മണികണ്ഠൻ മുതൽ പ്രായമായ മാളികപ്പുറങ്ങൾ വരെ പങ്കാളികളായി.
പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ അനിൽകുമാർ, വൺ മില്യൺ ഗോൾ ജില്ലാ അംബാസിഡർ കെ ടി ചാക്കോ, സ്പോർട്സ് കൗൺസിൽ സെക്രട്ടറി അമൽജിത്ത്, വ്യപാരി വ്യവസായി ഭാരവാഹി അബുനവാസ് എം സലിം എം വി എന്നിവർ വിവിധ ഇടങ്ങളിൽ നടന്ന ഗോൾ നിറക്കൽ മത്സരത്തിന് നേതൃത്വം നൽകി.
ശബരിമലക്കാടുകളിലെ വനവാസി കുടുംബങ്ങൾ താമസിക്കുന്ന മഞ്ഞ തോട്ടിൽ നിന്നുമാണ് ഗോൾ വണ്ടിയുടെ യാത്ര തുടങ്ങിയത്. മഞ്ഞ തോട് കോളനിയിലെ ആദിവാസി മൂപ്പൻ മുതൽ കുട്ടികൾ വരെ ഗോൾ വല നിറക്കാൻ എത്തി.
തുടർന്ന് ശബരിമല പ്രധാന ഇടത്താവളമായ നിലക്കലിൽ ഗോൾ വണ്ടി എത്തിയപ്പോൾ അവേശം നിറഞ്ഞ വരവേൽപ്പാണ് ലഭിച്ചത്. തത്വമസി മന്ത്രം മനസ്സിൽ നിറച്ച് എത്തിയ മണികണ്ഠൻമാരും മാളികപ്പുറങ്ങളും ഗോൾ വലചലിപ്പിച്ചു. നിലക്കലിൽ രണ്ട് മണിക്കൂർ നീണ്ട് നിന്ന ഗോളടി മത്സരത്തിൽ നൂറ് കണക്കിന് അയ്യപ്പ ഭക്തരും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും പങ്കാളികളായി. നിലക്കലിൽ നിന്നും ഗോൾ വണ്ടി എത്തിയത് മണിയാർ പോലീസ് ക്യാമ്പിലായിരുന്നു ഡ്യൂട്ടി തിരക്കിനിടയിലും ക്യാമ്പിലെ മിക്ക പോലീസ് ഉദ്യോഗസ്ഥരും ഗോൾ വല നിറക്കാനായി എത്തി.
ലോകകപ്പിൻ്റെ ആരവം ജില്ലയിലെ മുഴുവൻ മേഖലയിലും എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടന്ന് പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ അനിൽ കുമാർ പറഞ്ഞു. ലോകം മുഴുവൻ കാൽപന്ത് കളിയുടെ ചടുലമായ നീക്കങ്ങളിലേക്ക് മാറിയതിൻ്റെ ആവേശം പത്തനംതിട്ട നഗരത്തിൽ എത്തിക്കാൻ ഇന്ന് കായിക താരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഫുട്‌ബോൾ ലോകകപ്പിൻ്റെ ഭാഗമായി പ്രവചന മത്സരവും ക്വിസ്സ് മത്സരവും വരും ദിവസങ്ങളിൽ നടക്കും. പത്തനംതിട്ട പ്രസ്സ്ക്ലബും പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായിട്ടാണ് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.