കോന്നി : വനേതതര പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം കുറക്കുവാൻ 2019ൽ കോന്നിയിൽ രൂപീകരിച്ച ജാഗ്രത സമിതികളുടെ പ്രവർത്തനം മന്ദീഭവിച്ചതോടെ കോന്നിയിലെ മലയോര മേഖല അടക്കം കാട്ടുപന്നി ശല്യത്തിന്റെ പിടിയിൽ അമർന്നു. കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടു പന്നികളെ ലൈസൻസ് ഉള്ള തോക്ക് ഉപയോഗിച്ച് വെടി വെച്ച് കൊല്ലുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർ നിർദേശം അനുസരിച്ചുള്ള പഞ്ചായത്ത് തല കമ്മറ്റികളും രൂപീകരിച്ചിരുന്നു. എന്നാൽ കാട്ടുപന്നി ശല്യത്തിനോട് ഒപ്പം തന്നെ തെരുവ് നായ ശല്യം കൂടി വർധിച്ചപ്പോൾ കാട്ടുപന്നി ശല്യം കുറക്കുക എന്ന കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറന്ന അവസ്ഥയാണ്.
സംസ്ഥാനത്ത് ആദ്യമായി ഈ സർക്കാർ ഉത്തരവ് നടപ്പാക്കുന്നതും കോന്നി മണ്ഡലത്തിൽ ആണ്. ശ്യാം മോഹൻലാൽ ഐ എഫ് എസ് കോന്നി ഡി എഫ് ഓ ആയി സേവനം അനുഷ്ഠിക്കുമ്പോൾ ആണ് കോന്നിയിൽ ആദ്യമായി ഈ തരത്തിൽ കാട്ടുപന്നിയെ ഉന്മൂലനം ചെയ്യുന്നത്. എന്നാൽ പിന്നീട് കോന്നിയിൽ ഇത്തരത്തിൽ കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുവാനും കഴിഞ്ഞില്ല. കോന്നിയുടെ മലയോര മേഖലയിൽ കാട്ടുപന്നി ശല്യം നാൾക്കുനാൾ വർധിക്കുകയാണ്.
സ്വകാര്യ വ്യക്തികളുടെ റബ്ബർ തോട്ടങ്ങൾ അടക്കമുള്ള സ്ഥലങ്ങളിൽ കാട് കയറി കിടക്കുന്നതിനാൽ ഇതിനുള്ളിലും കാട്ടുപന്നികൾ പെറ്റുപെരുകുന്നു. കർഷകർ കൃഷി ചെയ്യുന്ന ചേന, ചേമ്പ്, കാച്ചിൽ, കപ്പ തുടങ്ങി എല്ലാ വിധ കാർഷിക വിളകളും കാട്ടുപന്നികൾ നിമിഷങ്ങൾക്കുള്ളിൽ നശിപ്പിക്കുകയാണ്. കോന്നി, തണ്ണിത്തോട്, അരുവാപ്പുലം, ചിറ്റാർ, സീതത്തോട്, പ്രമാടം,കലഞ്ഞൂർ, ഏനാദിമംഗലം തുടങ്ങിയ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നികൾ കാർഷിക മേഖലയിൽ വലിയ നാശമാണ് വിതക്കുന്നത്. കൂടാതെ മനുഷ്യർക്ക് നേരെയുള്ള കാട്ടുപന്നികളുടെ ആക്രമണവും കുറവല്ല.
കോന്നിയിൽ നിരവധി ആളുകൾ ആണ് വിവിധ തരത്തിൽ കാട്ടുപന്നി ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സ തേടിയത്. ഇരുചക്ര വാഹന യാത്രക്കാർക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ സംഭവങ്ങൾ നിരവധി ആണ്. ജനവാസ മേഖലയിൽ വരുന്ന കാട്ടുപന്നികൾ പലപ്പോഴും കാട് കയറി കിടക്കുന്ന പറമ്പുകളിൽ പാർക്കുന്നതും ഇവയുടെ പ്രജനനം വർധിപ്പിക്കുന്നു. കോന്നി മണ്ഡലത്തിൽ കാട്ടുപന്നി ഉന്മൂലനത്തിനായി രൂപീകരിച്ച സമിതികൾ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ കോന്നിയിലെ കാർഷിക മേഖലയെ ഇത് സാരമായി ബാധിക്കും.