റാന്നി: തീർത്ഥാടന കാലം വിളിപ്പാടകലെ എത്തിയിട്ടും ഒരുക്കങ്ങള്‍ എങ്ങുമാകാതെ ശബരിമല അനുബന്ധപാതകള്‍. ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് കാണിക്കുന്ന നിസ്സംഗതക്കെതിരെ വലിയ തോതില്‍ പ്രതിക്ഷേധമുയരുന്നു. തീരത്ഥാടന കാലത്ത് വലിയ വാഹനങ്ങൾ കൂടുതലായി കടന്നുപോകുവാന്‍ ഉപയോഗിക്കുന്ന പ്രധാന ശബരിമല പാതയായ മുക്കട- ഇടമൺ – അത്തിക്കയം റോഡിലെ അപകടക്കെണി ഒഴിവാക്കാനും നടപടിയില്ല. ഇടമൺ ജംഗ്ഷനിൽ നിന്നും അത്തിക്കയം ഭാഗത്തേക്ക് തിരിയുന്ന ഒരു ഭാഗം കുഴിയും മറുഭാഗം ആഴമേറിയ തോടുമാണ്. ഇവിടെ ക്രാഷ് ബാരിയറോ മറ്റു സജ്ജീകരണങ്ങളോ ഇതുവരെ ഒരുക്കിയിട്ടില്ല.
എരുമേലി വഴി വരുന്ന അന്യ സംസ്ഥാന തീര്‍ത്ഥാടകരുടെ ഉൾപ്പടെയുള്ള വാഹനങ്ങൾ ഇതുവഴിയാണ് തിരിച്ചു വിടുന്നത്. രാത്രിയും പകലും ഒരുപോലെ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. നന്നേ വീതി കുറഞ്ഞ റോഡിൽ അപകട വളവുകൾ ഏറെയാണ്. അതിനൊപ്പമാണ് മൂന്ന് റോഡുകൾ സംഗമിക്കുന്ന ഇടമണ്ണിൽ ഇത്തരത്തിൽ റോഡിന്റെ വശം ക്രാഷ് ബാരിയര്‍ സ്ഥാപിക്കാത്ത നിലയിൽ കിടക്കുന്നത്. കൂടാതെ എരുമേലിയിലേയ്ക്കുള്ള ദിശാ സൂചിപ്പിക്കുന്നതിനായി പൊതു മരാമത്ത് സ്ഥാപിച്ച ബോർഡും നിലംപതിച്ച അവസ്ഥയിലാണ്.
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്ന സാഹചര്യത്തിൽ ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾക്ക് ഇടമണ്ണിൽ എത്തുമ്പോൾ എങ്ങോട്ട് തിരിയണമെന്ന് അറിയാത്ത അവസ്ഥയിലാണ്. കൂടാതെ പകൽ സമയങ്ങളിൽ പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരാണ് വാഹനങ്ങൾക്കും വഴികാട്ടിക്കൊടുക്കുന്നതും. രാത്രിയിൽ ഉൾപ്പെടെ വരുന്ന വാഹനങ്ങൾ ഇവിടെ എത്തുമ്പോൾ ദിശ അറിയാതെ വെച്ചൂച്ചിറ റോഡിലേക്ക് തിരിയുന്നത് തീർത്ഥാടകർക്ക് ഏറെദൂരം സഞ്ചരിക്കേണ്ട സാഹചര്യം ഉണ്ടാക്കുന്നു. കൃത്യം ഒരു മാസങ്ങൾക്ക് ശേഷം ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ റോഡിലെ അപകടങ്ങൾ ഒഴിവാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടില്ല. എത്രയും വേഗം ദിശാ ബോർഡ് ശരിയായ രീതിയിൽ പുനഃസ്ഥാപിക്കുകയും വശങ്ങളിലെ അപകട ഭീഷണി ഒഴിവാക്കുകയുമാണ് ചെയ്യേണ്ടത്.