ശബരിമല: കോവിഡിന്റെ പശ്ചാത്തലത്തിൽ മണ്ഡല-മകരവിളക്ക് കാലത്ത് തീർത്ഥാടകർ കുറഞ്ഞത് ശബരിമലയിലെ കച്ചവടക്കാരെ ഗുരുതരമായി ബാധിച്ചു. മണ്ഡലകാലം തുടങ്ങി ഒരാഴ്ചയായെങ്കിലും ലേലംപോയ കടകളിൽ പാതിപോലും തുറന്നിട്ടില്ല.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ 147 കടയാണ് ഇത്തവണ ലേലത്തിനുവെച്ചത്. ഇതിൽ 76 എണ്ണം ലേലത്തിനുപോയെങ്കിലും മിക്കതും തുറന്നിട്ടില്ല. മാസപൂജയ്ക്ക് ആരും വരാതിരുന്നതിനാൽ കടകൾ മിക്കതും ഒരുവർഷമായി അടഞ്ഞുകിടക്കുകയാണ്. കടയിലെ സാധനങ്ങളെല്ലാം നശിച്ചു. മേൽക്കൂരകൾവരെ തകർന്നു. പന്നികളുടെ ശല്യം വേറേയുമുണ്ട്
ഇനി അതെല്ലാം ശരിയാക്കിവേണം തുറക്കാൻ. സന്നിധാനത്ത് ലേലംപോയ കടകളിൽ വളരെക്കുറച്ച് ഹോട്ടലുകൾമാത്രമാണ് തുറന്നത്. ഈ കടകളിൽ കച്ചവടവുമില്ല. പണിക്കാർക്ക് കൂലി കൊടുക്കാൻപോലും വരുമാനം കിട്ടാത്ത അവസ്ഥയാണെന്ന് കച്ചവടക്കാർ പറയുന്നു. ലേലത്തുക കുറവായതിനാലാണ് കടകൾ എടുത്തത്. കൂടുതൽ തീർഥാടകർ എത്തിയാൽ മാത്രമേ കടകൾ തുറക്കൂ എന്നാണ് പറയുന്നത് . വരും ദിവസങ്ങളിൽ കൂടുതൽ തീർത്ഥാടകരെ പ്രവേശിക്കാനുള്ള തീരുമാനം പരിഗണനയിലാണെന്ന ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ വാക്കുകൾ കച്ചവടക്കാർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.





























