പത്തനംതിട്ട : ഓണത്തോട് അനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു. നൂറുകണക്കിനു ഭക്തരാണ് ഭസ്മാഭിഷിക്തനായ ഭഗവാനെ തൊഴാൻ കാത്തുനിന്നത്. വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നട തുറന്ന് ശ്രീ കോവിലിൽ ദീപം തെളിയിച്ചത്. ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. ഉത്രാട ദിനമായ നാളെ രാവിലെ 5 മണിക്ക് ദർശനത്തിനായി നട തുറക്കും. ഓണത്തോട് അനുബന്ധിച്ച് ഉത്രാടം, തിരുവോണം, അവിട്ടം നാളുകളിൽ സന്നിധാനത്ത് അയ്യപ്പഭക്തർക്ക് ഓണസദ്യ ഉണ്ടാകും.
മേൽശാന്തിയുടെ വകയാണ് ഉത്രാട സദ്യ. തിരുവോണനാളിൽ ദേവസ്വം ജീവനക്കാരാണ് സദ്യ നടത്തുന്നത്. അവിട്ടം നാളിൽ സന്നിധാനത്ത് ഡ്യൂട്ടി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വകയാണ് സദ്യ. ഓണത്തോട് അനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി ചതയ ദിനത്തിൽ ശബരിമല നട അടയ്ക്കും. അന്ന് രാത്രി 9.50 മുതൽ ചന്ദ്ര ഗ്രഹണം ആരംഭിക്കുന്നതിനാൽ രാത്രി 8.50 നു ഹരിവരാസനം പാടി 9 മണിക്കാകും നട അടയ്ക്കുന്നത്. താന്ത്രിക നിർദ്ദേശപ്രകാരമാണ് സമയ മാറ്റം.





























