ന്യൂഡൽഹി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കാൻ ഇരിക്കെ, പുനപരിശോധനയെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് കേരളത്തെ മാറ്റണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് സംസ്ഥാനത്തിന്റെ സ്റ്റാൻഡിംഗ് കോൺസൽ, സുപ്രീം കോടതി നോഡൽ ഓഫീസർക്ക് കത്ത് നൽകി. 2018 ലെ ശബരിമല യുവതി പ്രവേശന വിധിയെ എതിർക്കുന്നവരുടെ വിഭാഗത്തിലാണ് നേരത്തെ സംസ്ഥാനത്തെ ഉൾപ്പെടുത്തിയിരുന്നത്.
ഈ നിലപാട് മാറ്റിക്കൊണ്ട് പുനപരിശോധനയെ അനുകൂലിക്കുന്ന വിഭാഗത്തിലേക്ക് തങ്ങളെ മാറ്റണമെന്നാണ് സർക്കാർ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളിൽ 9 അംഗ ഭരണഘടന ബെഞ്ചാണ് നാളെ മുതൽ വാദം കേൾക്കുക. മൗലികാവകാശവും മത സ്വാതന്ത്യവും ഉൾപ്പെടെ പ്രധാനപ്പെട്ട വിഷയങ്ങളാണ് ബെഞ്ച് വാദം കേൾക്കുന്നത്.






























