ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന കേസിൽ സുപ്രീം കോടതിയുടെ വിധി ഒക്ടോബർ ആദ്യ ആഴ്ച്ചയോടെ ഉണ്ടായേക്കുമെന്ന് സൂചന. സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് കേസിൽ വിധി പറയുമെന്ന് ചീഫ് ജസ്റ്റിസ് സൂചന നൽകി. ക്ഷേത്ര പരിപാലനവുമായി ബന്ധപ്പെട്ട ബോധ്ഗയ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഈ നിർണ്ണായക പരാമർശമുണ്ടായത്. ശബരിമല കേസിന്റെ വിധി പുറത്തുവന്നതിനു ശേഷം ബോധ്ഗയ കേസ് പരിഗണിച്ചാൽ മതിയെന്ന് അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
ഇതിന് മറുപടിയായാണ് വിധി ഒക്ടോബറിൽ ഉണ്ടാകുമെന്നും അതിനാൽ ബോധ്ഗയ കേസ് സംബന്ധിച്ച ഹർജി ഒക്ടോബർ ആറിന് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞത്. ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ ശബരിമല കേസിൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് നൽകുന്ന വിധി മറ്റ് പല കേസിനെയും ബാധിക്കുമെന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം കേസിന്റെ വിധി വരാൻ കാത്തുനിൽക്കുന്നത്.






























