ചാരുംമൂട് : അധ്യയനവർഷം തുടങ്ങുന്നതിനു മുന്നോടിയായി മാവേലിക്കര താലൂക്കിലെ സ്‌കൂൾ ബസുകളുടെ സുരക്ഷാ പരിശോധന നടത്തി. ശനിയാഴ്ച രാവിലെ ഏഴര മുതൽ ഉച്ചയ്ക്ക് 12 വരെ മുതുകാട്ടുകര മൈതാനത്തായിരുന്നു പരിശോധന. താലൂക്കിലെ വിവിധ സ്‌കൂളുകളിൽ നിന്നായി 60 ഓളം വാഹനങ്ങൾ മോട്ടോർവാഹനവകുപ്പ് അധികൃതർ പരിശോധിച്ചു. സ്‌കൂൾക്കുട്ടികൾ യാത്രചെയ്യുന്ന വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിലുള്ള പരിശോധനയും ഒപ്പം വാഹനങ്ങളിലെ അഗ്നിശമന ഉപകരണം, എമർജൻസി ഡോറുകൾ എന്നിവ പ്രവർത്തിപ്പിക്കാനുള്ള പരിശീലനവും ഡ്രൈവർമാർക്കും ജീവനക്കാർക്കും നൽകി.
പരിശോധനയിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയ വാഹനങ്ങൾക്ക് അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് നൽകി. ഈ വാഹനങ്ങൾ അടുത്തദിവസം പുനഃപരിശോധനയ്ക്കായി എത്തിക്കാൻ നിർദേശം നൽകി. പരിശോധന പൂർത്തിയായ വാഹനങ്ങൾക്ക് മോട്ടോർവാഹനവകുപ്പ് സ്റ്റിക്കർ പതിക്കും. സ്കൂൾ തുറന്നതിനുശേഷം സ്റ്റിക്കർ പതിക്കാതെ വിദ്യാർഥികളുമായി പോയാൽ നിയമനടപടി സ്വീകരിക്കുമെന്ന് മാവേലിക്കര ജോയിൻറ് ആർടിഒ എം.ജി. മനോജ് അറിയിച്ചു.





























