മേപ്പാടി: പിഞ്ചുകുഞ്ഞിന്റെ വയറ്റിൽ പോയ സേഫ്റ്റി പിൻ വിജയകരമായി പുറത്തെടുത്തു. കാട്ടിക്കുളം സ്വദേശികളായ ദമ്പതിമാരുടെ 11 മാസം പ്രായമായ പെൺകുട്ടിയുടെ വയറ്റിൽ നിന്നാണ് തുറന്നതും പകുതി മുറിഞ്ഞതുമായ പിന്ന് പുറത്തെടുത്തത്. വയറുവേദനയുമായി മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ കാണിച്ചപ്പോൾ എക്സ് റേയിലൂടെയാണ് വയറ്റിനുള്ളിൽ പിൻ ഉണ്ടെന്ന് മനസ്സിലായത്.
തുടർന്ന് ഗാസ്ട്രോ എന്ററോളജി വിഭാഗം സ്പെഷലിസ്റ്റ് ഡോ. ശ്രീനിവാസ് എൻഡോസ്കോപ്പിയിലൂടെ അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ അരുൺ അരവിന്ദ്, റൂബി പർവീൺ എന്നിവരുടെ നേതൃത്വത്തിൽ പിന്ന് പുറത്തെടുത്തു. പിൻ തുറന്നതും മൂർച്ച ഏറിയതും കുട്ടിയുടെ പ്രായവും അപകടത്തിന്റെ തീവ്രത കൂട്ടുന്നതായിരുന്നു.