പത്തനംതിട്ട : കോവിഡ് സാഹചര്യം മൂലം ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ജോലി നഷ്ടമായി നാട്ടിൽ തിരികെ എത്തിയിട്ടുള്ള പ്രവാസികളുടെ പുനഃരധിവാസത്തിന് പ്രത്യേക പാക്കേജ് കേന്ദ്ര, സംസ്ഥാന ബജറ്റുകളിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരി, സാമ്പത്തിക മാന്ദ്യം, ഊർജ്ജിത നിതാഖത്ത് എന്നിവ മൂലം ഗൾഫിലും മറ്റ് വിദേശരാജ്യങ്ങളിലും ഉണ്ടായ തൊഴിൽ നഷ്ടംമൂലം പതിനായിരക്കണക്കിന് പ്രവാസികൾ ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരികെ എത്തിയിരിക്കുകയാണെന്നും ഇവർക്ക് പ്രത്യേക സാമ്പത്തിക സഹായം, നിരുപാധിക പെൻഷൻ, ജോലി സംവരണം, സംരംഭങ്ങൾക്കുള്ള വായ്പ, ഭവന രഹിതർക്ക് വീട് എന്നിവ നൽകി പുനഃരധിവസിപ്പിക്കണം. കോവിഡ് മൂലം വിദേശ രാജ്യങ്ങളിലും നാട്ടിലും മരിച്ച പ്രവാസികളുടെ കുടുംബാംഗങ്ങൾ, ഗുരുതര രോഗ ബാധിതരായി ചികിത്സയിലുള്ളവർ എന്നിവർ വളരെ അധികം ദുരിതത്തിലാണ്. ഇവർക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുവാൻ കേന്ദ്ര, സംസ്ഥാന ബജറ്റുകളിൽ മതിയായ തുക വക കൊള്ളിക്കണമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മലാ സീതാരാമൻ, സംസ്ഥാന മന്ത്രി കെ.എൻ.ബാലഗോപാൽ എന്നിവർക്ക് അയച്ച നിവേദനത്തിൽ സാമുവൽ കിഴക്കുപുറം ആഭ്യർത്ഥിച്ചു.
യുഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച് സംസ്ഥാന സർക്കാർ നോർക്കാ വകുപ്പ് വഴി നടപ്പാക്കിയിരുന്ന ഗൾഫിൽ മരിച്ചവർക്കുള്ള സാമ്പത്തിക സഹായ പദ്ധതി, മടങ്ങിവന്ന പ്രവാസികൾക്കുള്ള ചികിത്സാ ധനസഹായ പദ്ധതി, സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികളുടെ പെൺ മക്കൾക്കുള്ള വിവാഹ ധനസഹായ പദ്ധതി, തൊഴിൽ വായ്പാ പദ്ധതിയായ പ്രൊജക്റ്റ് ഫോർ റിട്ടേൺഡ് എമിഗ്രൻസ് എന്നിവ അവതാളത്തിലാണ്. ഇത് പുനഃരാവിഷ്‌കരിച്ച് ഫലപ്രദമായി നടപ്പാക്കുവാൻ നോർക്കാ വകുപ്പിനുള്ള തുക സംസ്ഥാന ബജറ്റിൽ മതിയായ രീതിയിൽ വർദ്ധിപ്പിക്കണമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ പ്രത്യേകിച്ച് കേരളത്തിന്റ സാമ്പത്തിക അടിത്തറയുടെ നട്ടെല്ലായി പ്രവർത്തിക്കുവാൻ വിദേശരാജ്യങ്ങളിൽ വിയർപ്പൊഴുക്കിയ പ്രവാസികളെ ദുരിത കാലത്ത് പുനഃരധിവസിപ്പിച്ച് സംരക്ഷിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇനിയും വിമുഖത കാട്ടിയാൽ ശക്തമായ സമര പരിപാടികൾക്ക് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് നേതൃത്വം നല്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.