ചെങ്ങന്നൂർ : ചെങ്ങന്നൂർ താലൂക്കിൽ ജിയോളജി നൽകിയ പാസിന്റെ മറവിൽ വ്യാപകമായ തോതിൽ നടന്നുവന്നിരുന്ന മണ്ണെടുപ്പ് പൂർണ്ണമായി നിരോധിക്കണമെന്ന മേയ് 7ന് ചേർന്ന താലൂക്ക് വികസന സമിതി തീരുമാനം അട്ടിമറിച്ച് മണ്ണ് മാഫിയയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ നടപടിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ചെങ്ങന്നൂർ പരിസ്ഥിതി സംരക്ഷണ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ 2 ന് ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ചെങ്ങന്നൂർ താലൂക്കിൽ വ്യാപകമായതോതിതിൽ നടത്തവരുന്ന മണ്ണെടുപ്പ് തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ മെയ് 7ന് നടന്ന താലൂക്കു വികസന സമിതി യോഗത്തിൽ ജിയോളജി നൽകിയ പാസിന്റെ മറവിൽ 10 കേന്ദ്രങ്ങളിൽ നിന്നും പാസിൽ അനുവദിച്ചു നൽകിയ അളവിനെക്കാൾ കൂടുതൽ മണ്ണ് എടുത്തു മാറ്റിയതായി തഹസിൽദാർ യോഗത്തിൽ അറിയിച്ചതിനെ തുടർന്നാണ് മണ്ണെടുപ്പ് പൂർണ്ണമായും നിരോധിക്കുവാനും കടുതലായി എടുത്തു മാറ്റിയ മണ്ണിന് റോയൽറ്റിയും പിഴയും ഈടാക്കുവാനും തീരുമാനിച്ചത്. ഈ തീരുമാനം നടപ്പാക്കാതെ റവന്യൂ ഉദ്യോഗസ്ഥർ മണ്ണ് മാഫിയയെ സഹായിച്ച നടപടിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് യോഗം ആവശ്യപ്പെട്ടത്.
ചെങ്ങന്നൂർ പ്രഭാത് ടൂറിസ്റ്റ് ഹോമിൽ ചേർന്ന യോഗത്തിൽ ടി.പി രാജൻ അദ്ധ്യക്ഷത വഹിച്ചു. ഹരികുമാർ ശിവാലയം സ്വാഗതം പറഞ്ഞു, ജിജി പുന്തല, മധു ചെങ്ങന്നൂർ, അഡ്വ.രാജേഷ്, സുധാകുമാർ, ഷബീർ അബ്ബാസ്, സോമേഷ് ചെന്നിത്തല, സുരേഷ് എന്നിവർ സംസാരീച്ചു. ജിജി പുന്തല പ്രസിഡന്റ്, ഹരികുമാർ ശിവാലയം ജനറൽ സെക്രട്ടറി. സുധാകുമാർ ട്രഷറർ എന്നിവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു.