കോഴിക്കോട് : മുൻകാലങ്ങളിൽ സാധാരണക്കാർക്ക് അപ്രാപ്യനായിരുന്ന എംഎൽഎ എന്ന പദവിയിൽ മാറ്റം വരുമെന്ന് സന്ദീപ് വാര്യർ. പാർട്ടി ബ്രാഞ്ച് സെക്രട്ടറിമാരുടെ ശുപാർശ കത്തുണ്ടെങ്കിൽ മാത്രം കാണാൻ സാധിച്ചിരുന്ന പഴയ രീതികൾക്ക് പകരം ഒരു ഫോൺ കോളിലൂടെ ജനങ്ങൾക്ക് ലഭ്യമാകുന്ന ജനപ്രതിനിധിയായി താൻ തൃക്കരിപ്പൂരിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ചെത്തല്ലൂർ തന്റെ ജന്മഭൂമിയാണെങ്കിലും ഇനി മുതൽ തൃക്കരിപ്പൂർ തന്റെ കർമ്മഭൂമിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഎംഎസിനെയും ഇ.കെ. നായനാരെയും പോലുള്ള പ്രമുഖ നേതാക്കളെ നിയമസഭയിലേക്ക് അയച്ചിട്ടുള്ള സിപിഎമ്മിന്റെ ഉറച്ച കോട്ടയായിരുന്ന തൃക്കരിപ്പൂരിൽ വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് യുഡിഎഫ് വിജയം കൈവരിച്ചത് എന്നും അദ്ദേഹം പറഞ്ഞു. ഇത്തവണയും 21-ഓളം ബൂത്തുകളിൽ ഏജന്റുമാരെ നിർത്താൻ കഴിഞ്ഞില്ലെന്നും ഒരു വനിതാ ബൂത്ത് ഏജന്റിന് നേരെ മുളകുപൊടി പ്രയോഗം ഉണ്ടായതായും സന്ദീപ് വാര്യർ വെളിപ്പെടുത്തി.






























