തിരുവനന്തപുരം : വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ മികച്ച വിജയത്തിന് പിന്നാലെ വോട്ടർമാർക്ക് ഉറപ്പ നൽകി കെ. മുരളീധരൻ. വട്ടിയൂർക്കാവിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു എംഎൽഎ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിജയം വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ പ്രതീതിയാണ് നൽകുന്നതെന്ന് പറഞ്ഞു. തിരഞ്ഞെടുപ്പിന് മുൻപ് താൻ കണക്കുകൂട്ടിയിരുന്ന 5,000-നും 7,000-നും ഇടയിലുള്ള ഭൂരിപക്ഷം കൃത്യമായി തനിക്ക് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലവുമായുള്ള വർഷങ്ങളായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ നടത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇനി വട്ടിയൂർക്കാവിലെ ജനങ്ങളെ വിട്ടുപോകില്ലെന്നും അടുത്ത അഞ്ച് വർഷം ഔപചാരിക എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിൽ എന്നും ഉണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കി. “ഓടുന്ന ട്രെയിനിനുള്ളിൽ നമ്മൾ ഓടിയാൽ ലക്ഷ്യസ്ഥാനത്ത് എത്തില്ല, ട്രെയിൻ സ്റ്റേഷനിൽ എത്തുമ്പോഴേ ഇറങ്ങാൻ പറ്റൂ” എന്ന ഉപമയോടെ കാര്യങ്ങൾ നടപടിക്രമങ്ങൾ അനുസരിച്ചേ നടക്കൂ എന്ന് അദ്ദേഹം വിശദീകരിച്ചു. മന്ത്രി സ്ഥാനത്തെ കുറിച്ച് ചോദിച്ചപ്പോൾ ഉള്ള അദ്ദേഹത്തിന്റെ മറുപടി ആയിരുന്നു അത്. തിരുവനന്തപുരത്ത് ഉയർന്ന ഫ്ലക്സ് ബോർഡുകൾ നോക്കിയല്ല പാർട്ടി നേതാവിനെ തീരുമാനിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വട്ടിയൂർക്കാവിൽ നിന്ന് ഒരു മന്ത്രി ഉണ്ടാകുമോ എന്നത് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.






























