ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ വിമർശിച്ച് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ. കോൺഗ്രസിന്റെ സമരം ആത്മാർത്ഥതയില്ലാത്തതാണെന്ന് അവർ കുറ്റപ്പെടുത്തി. രാഷ്ട്രീയ നേതാക്കൾ ജന്തർ മന്തറിലെത്തി വിദ്യാർത്ഥികൾക്കൊപ്പം ചേരുന്നതിന് പകരം സ്വന്തം അജണ്ടകൾ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗീതാഞ്ജലി തന്റെ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന മിന്നൽ പ്രതിഷേധത്തെയാണ് ഗീതാഞ്ജലി വിമർശിച്ചത്.
പ്രതിഷേധത്തിനിടെ പോലീസുമായുണ്ടായ ഉന്തും തള്ളിലും രാഹുൽ ഗാന്ധിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയും അദ്ദേഹത്തിന്റെ മൂക്കിൽ നിന്ന് രക്തം വരികയും ചെയ്തിരുന്നു. രാഷ്ട്രീയക്കാർ സോനം വാങ്ചുക്കിന്റെ പ്രശസ്തിയെയും ഖ്യാതിയെയും ചൂഷണം ചെയ്യാൻ ശ്രമിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. എന്നാൽ ഇത്തരം പ്രകടനങ്ങൾ കൊണ്ട് ജനങ്ങളെ ഇനി പറ്റിക്കാനാവില്ലെന്നും ആത്മാർത്ഥതയില്ലാത്ത രാഷ്ട്രീയക്കാരെ യുവാക്കൾ പുറന്തള്ളുമെന്നും ഗീതാഞ്ജലി പറഞ്ഞു. രാഷ്ട്രീയക്കാർ വാക്കും പ്രവർത്തിയും തമ്മിലുള്ള ദൂരം കുറയ്ക്കണമെന്നും അവർ ഓർമ്മിപ്പിച്ചു. വിദ്യാർത്ഥി പ്രസ്ഥാനമായ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടക്കുന്ന ഈ സമരം തികച്ചും അരാഷ്ട്രീയമാണെന്ന് ഗീതാഞ്ജലി ആങ്‌മോ വ്യക്തമാക്കി.





























