തിരുവനന്തപുരം : സമൂഹമാധ്യമത്തിലൂടെ അപമാനിച്ചു എന്ന നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ വിശദീകരണവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. വിവാദ വീഡിയോ നീക്കം ചെയ്തെന്ന് പറഞ്ഞ ദിനേശ് താന്‍ പറഞ്ഞതെല്ലാം പച്ചയായ സത്യങ്ങളായിരുന്നുവെന്ന് ആവര്‍ത്തിച്ചു.
ഭാഗ്യലക്ഷ്മിയുടെ പരാതില്‍ യുട്യൂബില്‍ നിന്നും റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്നാണ് വീഡിയോ നീക്കം ചെയ്തത്. സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള തുറന്നു പറച്ചിലുമായെത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍.
‘എന്റെ യുട്യൂബ് ചാനലിന്റെ രണ്ടാമത്തെ സ്റ്റോറി ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ കുറിച്ചായിരുന്നു. ചാനലുകളില്‍ ചെന്നിരുന്ന് ആദ്യ ഭര്‍ത്താവിനെയും കാമുകനെയും പേഴ്സണല്‍ ഹരാസ്മെന്റ് നടത്തുന്നത് നിര്‍ത്തണം, അത് മോശമാണ് എന്നാണ് ഞാന്‍ പറഞ്ഞത്. നിങ്ങള്‍ മലയാളത്തിലെ ഒരു താരദമ്പതികളെ കണ്ട് പഠിക്കണം, ബന്ധം പിരിഞ്ഞതിന് ശേഷം അവര്‍ ഇന്ന് വരെ ഒരു ചാനലിലോ പത്രത്തിലോ പരസ്പരം ചെളി വാരി എറിഞ്ഞിട്ടില്ല.
അത് പോലെ ചെയ്യണം. ഞാന്‍ പേഴ്സണല്‍ ഹരാസ്മെന്റ് നടത്തിയിട്ടില്ല. ഈ പറയുന്ന ശബ്ദം വിറ്റ് ജീവിക്കുന്ന കലാകാരിക്ക് എവിടം വരെ ബന്ധം ഉണ്ടെന്ന് അറിയിക്കാനാണ് ഞാന്‍ ഈ വീഡിയോ ഇപ്പോള്‍ ചെയ്യുന്നത്.
അവരെ ഹരാസ് ചെയ്തു, അവരെ വ്യക്തിഹത്യ നടത്തി, ഫോട്ടോ ദുരുപയോഗം ചെയ്തു എന്നിങ്ങനെ യൂട്യൂബിന് പരാതി നല്‍കി. യുട്യൂബ് എനിക്ക് മെയില്‍ നല്‍കി. 48 മണിക്കൂറിനുള്ളില്‍ അത് പിന്‍വലിക്കണം എന്ന്.
ഞാന്‍ രണ്ട് മിനിറ്റ് കൊണ്ട് ആ സാധനം എന്റെ ലൈറ്റ് ക്യാമറ ആക്ഷനില്‍ നിന്ന് മാറ്റി. വക്കീലിനെ കാണാനും അതിന് പിറകെ പോകാനും എനിക്ക് സമയം ഇല്ലായിരുന്നു. പക്ഷേ രണ്ട് ലക്ഷത്തിഎണ്ണപത്തിഅയ്യായിരം പേര്‍ കാണുകയും, ചുരുങ്ങിയത് രണ്ട് ലക്ഷം പേര്‍ എങ്കിലും അത് റെക്കോര്‍ഡ് ചെയ്ത് വെച്ചിട്ടും ഉണ്ടാകും.
ഇവര്‍ ഇങ്ങനെ കാണിക്കും എന്ന് ഇവരെ അറിയുന്നവര്‍ക്ക് അറിയാം. ഞാന്‍ പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമാണ്. അവര്‍ സി പി ഐയുടെ സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേയ്ക്ക് മത്സരിക്കാന്‍ സീറ്റിനായി നടക്കുന്നു എന്ന് കേട്ടു. സഖാവ് കാനം രാജേന്ദ്രന്‍ തികഞ്ഞ കമ്മ്യൂണിസ്റ്റ് ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എല്ലാ ദിവസും അയക്കുന്ന പാട്ടുകളില്‍ ഏഴെണ്ണം ചെല്ലുന്ന ആളാണ് പന്ന്യന്‍ രവീന്ദ്രന്‍ സഖാവ്.
ഞാന്‍ ഇവരോട് താഴ്മയായി പറയുന്നു. സഖാവെ ഒരു സീറ്റ് നശിപ്പിക്കരുത്, 8 മണിക്ക് വോട്ട് എണ്ണി തുടങ്ങിയാല്‍ 8:10 ന് തോല്‍ക്കും, ഈ കഥാപാത്രത്തെ എവിടെയെങ്കിലും നിര്‍ത്തിയാല്‍. എന്ത് ധാര്‍മ്മികതയുണ്ട് ഇവര്‍ക്ക്. കഴിഞ്ഞ യുഡിഎഫ് കാലത്ത് അവരുടെ പ്രതിനിധിയായി അക്കാഡമി മെംബര്‍ ആയിരുന്നു.
എല്‍ഡിഫ് കാലത്ത് കെഎസ്‌എഫ്ഡി സിയുടെ ഡയറക്ടര്‍ ബോര്‍ഡ് മെംബറാണ്. ബിജെപിയുടെ സെന്‍സര്‍ ബോര്‍ഡ് മെംബറാണ്. ഇവര്‍ക്ക് എന്ത് രാഷ്ട്രീയം. സിനിമയില്‍ തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് അല്ലെങ്കിലും വിവരം എന്ന് പറയുന്നത് ഇല്ല. ഞാന്‍ കള്ളം പറയില്ല. കവഡിയാര്‍ വാര്‍ഡില്‍ നിന്നും മത്സരിച്ചാല്‍ മേയര്‍ ആകുമോ എന്ന് ഇവര്‍ തന്നെ എന്നെ വിളിച്ച് ചോദിച്ചിട്ടുണ്ട്.
ഈ വീഡിയോ ടെലികാസ്റ്റ് ചെയ്ത പിറ്റേദിവസം ഇവര്‍ എനിക്കൊരു കത്ത് അയച്ചിരുന്നു. അവരുടെ ശരികളായിരുന്നു അതില്‍ ഉണ്ടായിരുന്നത്. തന്നെപ്പറ്റി ഇല്ലാക്കഥ പറഞ്ഞ് കാശ് ഉണ്ടാക്കുന്നുണ്ടെങ്കില്‍ തനിക്ക് പരാതി ഇല്ലെന്നും അതില്‍ പറയുന്നു. എല്ലാം ദൈവം കാണുന്നുണ്ടെന്നും പറയുന്നു.
ഞാന്‍ അതിനു മറുപടിയും അയച്ചു. അതിന് പതിമൂന്ന് മെസേജുകളാണ് എനിക്ക് തിരിച്ച് അയച്ചത്. അതൊക്കെ ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. സിനിമാക്കാര്‍ക്ക് തന്നെ ഇവരോട് ശത്രുതയുണ്ട്. ഒരുപാട് പേര്‍ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഈ പറയുന്ന കഥാപാത്രത്തിന്റെ പൊങ്ങച്ചം സഹിക്കേണ്ടിവന്നവരാണ് എന്നെ വിളിച്ചത്. ഇവരുടെ അഹങ്കാരത്തിനിതിരെ ഒരാളെങ്കിലും സംസാരിച്ചല്ലോ എന്നായിരുന്നു അവരൊക്കെ പറഞ്ഞത്.
ഞാനൊരു കേസിനും വഴക്കിനും പോകുന്നില്ല. അതുകൊണ്ടാണ് ആ വീഡിയോ നീക്കം ചെയ്തത്. ഇവരുടെ ഭര്‍ത്താവ് എന്നെ വിളിച്ചിരുന്നു. സ്കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴാണ് ഫോണ്‍ വന്നത്. പേര് കേട്ടതും ഞെട്ടിപ്പോയി. പെട്ടന്ന് സ്കൂട്ടര്‍ നിര്‍ത്തി അദ്ദേഹത്തോട് സംസാരിക്കാന്‍ തുടങ്ങി മകന്‍. സത്യത്തില്‍ ഞാന്‍ പറയുന്നു.
ആ മനുഷ്യന്‍ ഫോണില്‍ കൂടി കരഞ്ഞില്ലന്നേ ഒള്ളൂ. ആകെ ചെയ്ത ദ്രോഹം അവരുടെ കഴുത്തില്‍ താലികെട്ടി, അല്ലെങ്കില്‍ അവരുടെ ഉദരത്തില്‍ രണ്ട് മക്കള്‍ക്ക് ജന്മം കൊടുത്തു എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി മാനസികമായി പീഡിപ്പിക്കുന്നുവെന്നും ആരോടും പരാതി പറഞ്ഞില്ലെന്നും തനിക്കു വേണ്ടിയും ആരും സംസാരിച്ചിട്ടില്ലെന്ന് എന്നോട് പറഞ്ഞു’, ശാന്തിവിള ദിനേശ് പറഞ്ഞു.