തിരുവനന്തപുരം : തനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും കുറ്റം ചെയ്തിട്ടില്ലെന്നും മ്യൂസിയം കുറവൻകോണം അതിക്രമക്കേസ് പ്രതി സന്തോഷ്. കുറവന്‍കോണത്ത് പൊലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു സന്തോഷിന്‍റെ പ്രതികരണം. എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു സന്തോഷിന്റെ മറുപടി.
‘എനിക്ക് ഒത്തിരി പറയാനുണ്ട്… ഞാനല്ല ചെയ്തത്… ഒത്തിരി തെളിവുകള്‍ എന്റെ പേരില്‍ കൊണ്ടുവയ്ക്കുകയാണ്. എന്‍റെ ഭാര്യയെ ഭീഷണിപ്പെടുത്തി അവളെക്കൊണ്ട് സമ്മതിപ്പിക്കുന്നു…’- സന്തോഷ് അവകാശപ്പെട്ടു. കുറവൻകോണത്തെത്തിച്ച പ്രതിയെ ടെറസിലും മതിലിന്‍റെ ഇരുവശങ്ങളിലും കൊണ്ടുപോയി തെളിവെടുത്തു. മതിലില്‍ കൈപിടിച്ച പാടുകള്‍ കാണിച്ചുകൊടുത്തപ്പോള്‍ ‘ഇത് നിങ്ങള്‍ ഇപ്പോള്‍ ചെയ്യിച്ചതല്ലേ’ എന്നായിരുന്നു ഇയാളുടെ മറുപടി.
ഇന്ന് രാവിലെയാണ് മ്യൂസിയം വളപ്പിൽ യുവതി യെ ആക്രമിച്ച കേസിലും ഇയാളാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പ്രതിയെ പരാതിക്കാരി സ്റ്റേഷനിലെത്തി തിരിച്ചറിയുകയും ചെയ്തിരുന്നു. ഇയാൾ തന്നെയാണ് തനിക്ക് നേരെ ആക്രമണം നടത്തിയതെന്ന് പരാതിക്കാരി വ്യക്തമാക്കി. പ്രതിയുടെ രൂപവും ശാരീരികക്ഷമതയും വച്ചാണ് തിരിച്ചറിഞ്ഞത്. ഇയാളുടെ വസ്ത്രങ്ങളും തിരിച്ചറിഞ്ഞതായി യുവതി വ്യക്തമാക്കി. തിരിച്ചറിയാതിരിക്കാന്‍ തലമുടി വെട്ടി നടക്കുകയായിരുന്നു പ്രതി.
എന്നാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടായില്ലെന്നും പരാതിക്കാരി വ്യക്തമാക്കി. കുറവൻകോണം വീടാക്രമണ കേസിൽ ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളും സന്തോഷിന്റെ ഫോണ്‍ രേഖകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രണ്ട് കേസിലും പ്രതി ഇയാൾ തന്നെയാണെന്ന കാര്യം വ്യക്തമായത്. ജലസേചന മന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായ റോഷി അഗസ്റ്റിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ ഡ്രൈവറായ സന്തോഷിനെ പിന്നാലെ ജോലിയിൽ നിന്നും പുറത്താക്കുകയും ചെയ്തു.
ഇയാള്‍ കാര്‍ മ്യൂസിയം വളപ്പില്‍ കൊണ്ടിടുന്നതും ആക്രമണശേഷം വാഹനമെടുത്ത് പോവുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത്. കുറവന്‍കോണത്തെ വീട്ടിലെ അതിക്രമ ശേഷം ടെന്നീസ് ക്ലബ്ബിന് പരിസരത്തേക്കെത്തുന്ന സന്തോഷ് തുടര്‍ന്ന് മ്യൂസിയം പരിസരത്തേക്കെത്തുകയും കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് യുവതിക്ക് നേരെ ആക്രമണം നടത്തിയത്.































