തിരുവനന്തപുരം : കെ റെയിലിനെ വിമര്‍ശിച്ച് കവിതയെഴുതിയതിന് സൈബര്‍ ആക്രമണം നേരിടുന്ന ഗാനരചയിതാവ് റഫീഖ് അഹമ്മദിന് ഐക്യദാര്‍ഢ്യവുമായി എഴുത്തുകാരി സാറാ ജോസഫ്. താനും കെ-റെയിലിന് എതിരാണെന്നും ഇക്കാര്യത്തില്‍ റഫീഖ് അഹമ്മദ് ഒറ്റയ്ക്കല്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അവര്‍ പറഞ്ഞു. തെറികൊണ്ട് വാമൂടിക്കെട്ടിയാല്‍ സത്യം നുരഞ്ഞുപൊങ്ങാതിരിക്കില്ലെന്നും സാറാ ജോസഫ് വ്യക്തമാക്കി.
കേരളത്തിന് അപരിഹാര്യമായ പാരിസ്ഥിതികാഘാതം വരുത്തിവയ്ക്കാന്‍ പോകുന്ന പദ്ധതിയാണ് കെ-റെയിലെന്നും അതിനോടുള്ള എന്റെ ശക്തമായ എതിര്‍പ്പ് അറിയിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ”ഇതൊരു ജനാധിപത്യരാജ്യമാണ്. അഭിപ്രായം പറയാനുള്ള അവകാശം എല്ലാവര്‍ക്കും തുല്യമാണ്. തെറികൊണ്ട് വാമൂടിക്കെട്ടിയാല്‍ സത്യം നുരഞ്ഞുപൊങ്ങാതിരിക്കില്ല.”-സാറാ ജോസഫ് കുറിച്ചു.
നമ്മുടെ എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും പൊതുജനങ്ങളും ഓര്‍ക്കണം. അന്ന് സുഗതകുമാരി, അയ്യപ്പപണിക്കര്‍, എംടി, വിഷ്ണുനാരായണന്‍ നമ്ബൂതിരി, എംകെ പ്രസാദ് മാഷ് തുടങ്ങി ഒട്ടേറെപ്പേര്‍ കക്ഷിരാഷ്ട്രീയപ്പാര്‍ട്ടി താല്‍പര്യത്തിനപ്പുറത്ത് ശക്തമായ നിലപാടെടുത്ത് ഉറച്ചുനിന്നതുകൊണ്ടാണ് ഇന്ന് സൈലന്റ്‌വാലിയെന്ന വനസമ്ബത്ത് കേരളത്തിനും ലോകത്തിന് മുഴുവനും ഉപകാരപ്രദമായി നിലനില്‍ക്കുന്നത്. വികസനമല്ല നിലനില്‍പ്പാണ് പ്രധാനം.
വേഗം വേണ്ടവര്‍ പറക്കട്ടെ. ബഹുഭൂരിപക്ഷം സാധാരണക്കാര്‍ക്ക് നടുവൊടിയാതെ യാത്രചെയ്യാനുള്ള റോഡുകള്‍ ആദ്യം നിര്‍മിച്ചുതരിക. ഭൂരിപക്ഷം ജനങ്ങള്‍ക്കുവേണ്ടിയാവണം വികസനം; ഭരണകര്‍ത്താക്കള്‍ക്കും കോര്‍പറേറ്റുകള്‍ക്കും വേണ്ടിയാവരുത്..”-സാറാ ജോസഫ് കൂട്ടിച്ചേര്‍ത്തു.
കെ റെയിലില്‍ പദ്ധതിക്കെതിരെ കവിത എഴുതിയ ഗാനരചയിതാവ് റഫീഖ് അഹമ്മദിനെതിരെ ഇടത് അനുകൂലികളാണ് സൈബര്‍ ആക്രമണം നടത്തിയത്. ‘എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തില്‍’ എന്നു തുടങ്ങുന്നതാണു കവിത. പിന്നാലെ ‘സില്‍വര്‍ ലൈന്‍ പദ്ധതി പിന്തുണയ്ക്കുന്നവരുടെ സൈബര്‍ ആക്രമണങ്ങളെ തെറിയാല്‍ തടുക്കുവാന്‍ കഴിയില്ല’ എന്നു തുടങ്ങുന്ന മറ്റൊരു നാലുവരി കവിത അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. റഫീഖ് അഹമ്മദിനു പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി.
കവിതുടെ പൂര്‍ണരൂപം
ഹേ…കേ…
എങ്ങോട്ടു പോകുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തില്‍..
തണ്ണീര്‍ത്തടങ്ങളെ പിന്നിട്ട്
തെങ്ങിന്‍ നിരകളെപ്പിന്നിട്ട്
കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്
സഹ്യനെക്കുത്തി മറിച്ചിട്ട്
പമ്ബയെപ്പേരാറിനെ വഴിമുട്ടിച്ച്
പൊട്ടിത്തെറിക്കാതിരിക്കാന്‍ ശ്രമിക്കുന്ന
മുല്ലപ്പെരിയാര്‍ ജലബോംബ് പിന്നിട്ട്
ദുര്‍ഗന്ധമാലിന്യ കേദാരമായ്ത്തീര്‍ന്ന
നല്ല നഗരത്തെരുവുകള്‍ പിന്നിട്ട്,
ശ്വാസത്തിനായിപ്പിടയും ഭയാകുല –
മാശുപത്രി കെട്ടിടങ്ങളെ പിന്നിട്ട്,
ക്രുദ്ധ വികസനോല്‍ക്കര്‍ഷം കിടപ്പിടം
നഷ്ടപ്പെടുത്തിയ മൂലകള്‍ പിന്നിട്ട്
കുട്ടികള്‍ നിത്യം മരിയ്ക്കും വനവാസി
യൂരുകള്‍ തന്‍ ശപ്ത നേത്രങ്ങള്‍ പിന്നിട്ട്
മൂത്രമൊഴിക്കുവാന്‍ മുട്ടും വഴിയോര കാത്തിരിപ്പിന്‍ കൊച്ചു കേന്ദ്രങ്ങള്‍ പിന്നിട്ട്,
തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സര്‍വേ
ക്കല്ലുകള്‍, പദ്ധതിക്കല്ലുകള്‍ പിന്നിട്ട്,
എങ്ങോട്ടു പായുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തില്‍..
എന്തെടുക്കാ, നെന്തു കൊണ്ടുപോരാന്‍
ഹേ ..
കേ ..?
വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ അതിനുമറുപടിയായി നാലുവരി കവിതയും അദ്ദേഹം പങ്കുവച്ചു.
‘തെറിയാല്‍ തടുക്കുവാന്‍ കഴിയില്ല തറയുന്ന
മുനയുള്ള ചോദ്യങ്ങ,ളറിയാത്തകൂട്ടരേ
കുരു പൊട്ടി നില്‍ക്കുന്ന നിങ്ങളോടുള്ളതു
കരുണ മാത്രം, വെറുപ്പില്ലൊരശേഷവും’-എന്നായിരുന്നു വരികള്‍.