ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രഖ്യാപനവുമായി ശശികല. അണ്ണാ ഡിഎംകെ യെ തിരികെ പിടിക്കുമെന്നാണ് പ്രഖ്യാപനം. കൊവിഡ് സാഹചര്യം മാറിയാൽ തിരികെ രാഷ്ട്രീയത്തിലേക്ക് വരുമെന്നും ശശികല പാർട്ടി പ്രവർത്തകരുമായി നടത്തിയ ഓൺലൈൻ സംഭാഷണത്തിൽ വ്യക്തമാക്കി. അണ്ണാ ഡിഎംകെയിൽ ഇപിഎസ് -ഒപിഎസ് ഭിന്നത രൂക്ഷമായതിനിടെയാണ് ശശികലയുടെ നിർണായക പ്രഖ്യാപനം.
തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയുടെ പത്ത് വര്‍ഷത്തെ തുടര്‍ഭരണം അവസാനിച്ചതോടെ തന്നെ പാര്‍ട്ടിയില്‍ ഇപിഎസ്- ഒപിഎസ് നേതൃത്വത്തിന്റെ നിലനില്‍പ്പ് ഭീഷണിയിലായിരുന്നു. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ നേതൃമാറ്റം വേണമെന്ന വാദവും ഉയര്‍ന്നു. ഇനി ശശികലയുടെ രാഷ്ട്രീയ പ്രവേശനം കൂടി വരുന്നതോടെ അണ്ണാ ഡിഎംകെ പൂർണമായും ശശികലയുടെ വരുതിയിലേക്ക് എത്തുമോയെന്നാണ് കണ്ടറിയേണ്ടത്.