കോന്നി : താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധി എടുത്ത് ഉല്ലാസ യാത്ര പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവൻ പ്രശ്നങ്ങളുമായി ഏറ്റവും കൂടുതൽ ബന്ധപ്പെട്ടുനില്ക്കുന്ന താലൂക്ക് ഓഫീസിൽ ബഹുഭൂരിപക്ഷം ജീവനക്കാരും ഹാജരാക്കാതെ അവധി എടുത്ത് ഉല്ലാസ യാത്ര പോയതും അത് ക്വാറി ഉടമയുടെ സ്പോൺസർഷിപ്പിലാണെന്ന ആരോപണവും ഗൗരവമായി അന്വേഷിക്കേണ്ടതാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ഇത് സംബന്ധിച്ച് സ്ഥലം എം.എൽ.എം യും ഭരണകക്ഷി ജില്ലാ നേതാക്കളും തമ്മിൽ നടക്കുന്ന തർക്കങ്ങളും ആരോപണ പ്രത്യാരോപണങ്ങളും ജനങ്ങളെ കബളിപ്പിക്കുവാനുള്ള അടവാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ സർക്കാർ ഓഫീസുകൾ നിയന്ത്രിക്കുന്നതിൽ
ഭരണ നേതൃത്വത്തിനും ജില്ലാ ഭരണകൂടത്തിനും ഉണ്ടായ പരാജയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിയും ഉല്ലാസ യാത്രയും എന്ന് ഡി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി.
കൂട്ട അവധി വിഷയം വകുപ്പ് മന്ത്രിയുടേയും ജില്ലാ കളക്ടറുടേയും ശ്രദ്ധയിൽപ്പെടുത്തി നടപടി എടുപ്പിക്കേണ്ടതിനു പകരം ദൃശ്യ മാധ്യ പ്രവർത്തകരെ വിളിച്ചു കൂട്ടി ഉദ്യോഗസ്ഥരുടെ ഇരിപ്പിടങ്ങളിൽ കയറി ഇരുന്ന് ഫോണിൽ വിളിച്ച് വിരട്ടുന്നതുൾപ്പെടെയുളള ഷോ ധിക്കാരപരവും ജന പ്രതിനിധിക്ക് യോജിക്കാത്തതുമാണെന്നും ഇതെക്കുറിച്ചുകൂടി അന്വേഷണം വേണമെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.
ജില്ലയിലെ ക്വാറി, മണൽ മാഫിയ, ഉദ്യോഗസ്ഥ, ഭരണക്ഷി അവിഹിത കൂട്ടുകെട്ടും മൂലം അനധികൃത ക്വാറികളും ക്രഷറുകളും അമിതമായി വർദ്ധിക്കുകയും ജനജീവിതം ദു:സഹമായിരിക്കുകയുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ഇത് സംബന്ധിച്ച അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
































