ദുബായ് : ചെങ്കടലിലെ ആക്രമണങ്ങൾക്കു മറുപടിയായി ഹൂതി വിമതർക്കു നേരെ സൗദി സഖ്യ സേന നേരിട്ട് ആക്രമണം നടത്തി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹൊദെയ്ദാ ഗവർണറേറ്റിലാണ് ആക്രമണം നടന്നത്. ഇതിനു തിരിച്ചടിയായി സൗദിയിലെ ജിസാൻ, യാൻബു തുറമുഖങ്ങളിൽ അരാംകോയുടെ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടു. എന്നാൽ, സൗദിയുടെയോ അരാംകോയുടെയോ സ്ഥിരീകരണം വന്നിട്ടില്ല. സൗദി സഖ്യസേനയുടെ ആക്രമണത്തിൽ യെമന്റെ ദേശീയ ടെലികമ്യൂണിക്കേഷൻ കോർപറേഷന്റെ വാർത്താ വിനിമയ സംവിധാനങ്ങൾ തകർന്നു.
ചെങ്കടലിൽ യാത്ര ചെയ്യുന്ന ചരക്കു കപ്പലുകൾക്കു നേരെ ഹൂതി വിമതർ നടത്തിയ വ്യോമാക്രമണങ്ങൾ നിയന്ത്രിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു എന്ന് യെമനിലെ സൗദി സഖ്യ സേന അറിയിച്ചു. യെമന്റെ പടിഞ്ഞാറൻ തീരത്തെ കമറൻ ദ്വീപിലും ആക്രമണം നടന്നു. അതേസമയം, യെമന്റെ ഒരു തുറമുഖത്തും ആക്രമണം നടത്തിയിട്ടില്ലെന്നു സഖ്യസേന വക്താവ് അറിയിച്ചു. ഹൊദെയ്ദാ തുറമുഖം, റാസ് ഇസാ തുറമുഖം, സാലിഫ് തുറമുഖം എന്നിവയ്ക്കു നേരെ ആക്രമണം നടത്തിയിട്ടില്ല. തുറമുഖങ്ങളുടെ പ്രവർത്തനം സാധാരണ നിലയിൽ നടക്കുന്നതായും വക്താവ് അറിയിച്ചു. സൗദിയുടെ ചരക്കു കപ്പലുകൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു സഖ്യസേന അറിയിച്ചു.
ആക്രമണം തുടർന്നാൽ ഹൂതികൾക്കു നേരെ ശക്തമായി തിരിച്ചടിക്കുമെന്നും സൗദി മുന്നറിയിപ്പു നൽകി. ഇതിനിടെ, ഹോർമുസിൽ അമേരിക്കൻ സേനയുടെ ആക്രമണത്തിൽ വാതക ടാങ്കർ കത്തി 2 നാവികർ മരിച്ചു. ഒമാൻ സമുദ്രാതിർത്തിയിലാണു കപ്പലിനു നേരെ മിസൈൽ ആക്രമണമുണ്ടായതെന്നു യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ഏജൻസി അറിയിച്ചു. എന്നാൽ, കപ്പലിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. മരിച്ചവർ ഏതു രാജ്യക്കാരാണെന്നും വ്യക്തമല്ല. ഇറാനു സമീപം മൊസാംബിക് പതാക വഹിച്ച എൽപിജി ടാങ്കറിനു നേരെയും മിസൈൽ ആക്രമണം ഉണ്ടായി. കപ്പലിലെ 28 ഇന്ത്യൻ നാവികർ ഉൾപ്പെടെയുള്ളവരെ ഇറാൻ സേന രക്ഷിച്ചതായി ഇന്ത്യയിലെ ഇറാൻ സ്ഥാനപതി മുഹമ്മദ് ഫത്താലി പറഞ്ഞു. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യൻ നാവികർ സുരക്ഷിതരാണെന്നു ടെഹ്റാനിലെ ഇന്ത്യൻ എംബസിയും അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹോർമൂസ് കടക്കാൻ ശ്രമിച്ച 4 കപ്പലുകൾക്കു നേരെ വെടിയുതിർത്തതായും ഇറാൻ അറിയിച്ചു. കപ്പലുകൾ തടഞ്ഞതായും മടക്കി അയച്ചതായും സേനാവൃത്തങ്ങൾ അറിയിച്ചു. അതിനിടെ ശനിയാഴ്ച യുഎസ് ആക്രമണം ഒന്നും ഉണ്ടായില്ലെന്നും ‘ശാന്തമായ രാത്രി’യാണ് കടന്നുപോയതെന്നും ഇറാൻ അറിയിച്ചു. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് യുഎസ് ആക്രമണമില്ലാത്ത ദിവസമുണ്ടായത്.































