റിയാദ് : രാജ്യത്തെ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനായി സൗദി ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന സംയുക്ത ഫീൽഡ് പരിശോധനയിൽ ഒരാഴ്ചയ്ക്കുള്ളിൽ 15,000-ത്തിലധികം പേർ പിടിയിലായി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ആകെ 15,458 നിയമലംഘകരാണ് പിടിയിലായത്. താമസ നിയമലംഘനത്തിന് 8,440 പേർ, അതിർത്തി സുരക്ഷാ നിയമലംഘനത്തിന് 4,054 പേർ തൊഴിൽ നിയമലംഘനത്തിന് 2,964 പേർ എന്നിങ്ങനെയാണ് അറസ്റ്റിലായത്.
അതിർത്തി കടന്ന് നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,600 പേരെയും സുരക്ഷാ സേന പിടികൂടി. ഇതിൽ 60 ശതമാനം പേർ ഇത്യോപ്യക്കാരും, 39 ശതമാനം പേർ യെമനികളും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമവിരുദ്ധമായി അതിർത്തി കടന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച 47 പേരും പിടിയിലായിട്ടുണ്ട്. നിയമലംഘകർക്ക് താമസം, ജോലി, യാത്രാസൗകര്യം എന്നിവ നൽകിയതിനും ഒളിവിൽ കഴിയാൻ സഹായിച്ചതിനും 30 പേരെ അധികൃതർ അറസ്റ്റ് ചെയ്തു. നിലവിൽ 40,184 നിയമലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിൽ 35,861 പുരുഷന്മാരും 4,323 സ്ത്രീകളും ഉൾപ്പെടുന്നു.





























