ലണ്ടൻ: വെസ്റ്റ് ലണ്ടനിലെ ആഢംബര ഹോട്ടലിൽ സൗദി രാജകുമാരൻ മരിച്ച സംഭവത്തിൽ നിർണായക അന്വേഷണ റിപ്പോർട്ട് പുറത്ത്. മദ്യത്തിന്റെയും വിഷാദരോഗത്തിനുള്ള മരുന്നുകളുടെയും അമിതമായ അളവിലുള്ള ലഹരി ഉപയോഗമാണ് മരണത്തിന് കാരണമായതെന്ന് വെസ്റ്റ് ലണ്ടൻ കൊറോണേഴ്‌സ് കോടതി നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കി. ബ്രിട്ടീഷ് മാധ്യമമായ ‘ദി ഇൻഡിപെൻഡന്റ്’ ആണ് ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ വർഷം നവംബർ 25-നാണ് വെസ്റ്റ് ലണ്ടൻ കെൻസിംഗ്ടണിലെ മാരിയറ്റ് ഹോട്ടലിൽ 29-കാരനായ പ്രിൻസ് അബ്ദുല്ല ബിൻ ഫഹദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ ജലവി അൽ സൗദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് മെഡിക്കൽ സംഘം ഉടൻ സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്ന് അസിസ്റ്റന്റ് കൊറോണർ ജീൻ ഹാർക്കിൻ സ്ഥിരീകരിച്ചു.
നവംബർ 19-നാണ് ഒരാഴ്ചത്തെ താമസത്തിനായി രാജകുമാരൻ ഹോട്ടലിൽ മുറിയെടുത്തത്. മരണപ്പെടുന്നതിന്റെ തലേദിവസം വൈകുന്നേരം സിഗരറ്റ് വലിക്കാനായി ഹോട്ടലിന് പുറത്തേക്ക് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ അവസാനമായി പതിഞ്ഞിട്ടുള്ളത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം, അദ്ദേഹത്തിന്റെ രക്തത്തിലെ ആൽക്കഹോളിന്റെ അളവ് നിയമപരമായ പരിധിയുടെ മൂന്നിരട്ടിയോളം അധികമായിരുന്നു. ഇതിനുപുറമെ, പാർട്ടി ഡ്രഗ് എന്ന് അറിയപ്പെടുന്ന ഗാമ-ഹൈഡ്രോക്സിബ്യൂട്ടൈറേറ്റ് (GHB), കഞ്ചാവ്, സനാക്സ് (Xanax) തുടങ്ങി മറ്റ് പല വിഷാദരോഗ മരുന്നുകളുടെ സാന്നിധ്യവും രക്തപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.






























