സൗദി; സ്പെഷ്യൽ ഇക്കണോമിക് സോണുകളിൽ സൗദിവൽക്കരണം ആവശ്യമില്ലെന്ന് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ മേഖലയിലേക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങൾ എത്തിക്കാനാണ് സൗദി ഇളവ് നൽകുന്നത്. സൗദിയിലെ സ്പെഷ്യൽ ഇക്കണോമിക് സോണുകളിലെ കമ്പനികൾക്ക് സൗദിവൽക്കരണം നടപ്പിലാക്കുന്നതിൽ ഇളവ് നൽകിയിട്ടുണ്ടെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമദ് അൽറാജി പറഞ്ഞു. വിദേശ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ആഗോള നിക്ഷേപകരെ സംബന്ധിച്ചിടത്തോളം മത്സരക്ഷമതയും ഫ്ലെക്സിബിലിറ്റിയും ഉറപ്പാക്കാനാണ് ഈ തീരുമാനം സഹായിക്കുക. എന്നാൽ, സ്പെഷ്യൽ ഇക്കണോമിക് സോണിൽ നിക്ഷേപകർ സ്വദേശികളെ ജോലിക്കു നിയമിച്ചാൽ പ്രത്യേക ഇൻസൻറീവ് നൽകുമെന്നും മന്ത്രി പറഞ്ഞു.
ഈ മേഖലയിലെ വിദേശ നിക്ഷേപങ്ങൾക്ക് സൗദിവൽക്കരണം തടസ്സമാകരുത് എന്ന നിർദേശമാണ് ഈ തീരുമാനത്തിന് പിന്നിൽ. നിലവിലുള്ള സ്വദേശീവൽക്കരണ നിയമം പ്രത്യേക സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങൾക്ക് ബാധകമാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. നാല് പുതിയ പ്രത്യേക സാമ്പത്തിക മേഖലയ്ക്കാണ് കഴിഞ്ഞ ദിവസം സൗദി അംഗീകാരം നല്കിയത്. റിയാദ്, ജിസാൻ, റാസ് അൽഖൈർ, ജിദ്ദയിലെ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലാണ് പുതിയ സോൺ വരുന്നത്.





























