ന്യൂഡല്‍ഹി : കൊറോണ സഹായധന വിതരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ഒരാഴ്‌ച്ചയ്‌ക്കകം എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ കേരളം പരാജയപ്പെട്ടുവെന്ന് സുപ്രീം കോടതി പറഞ്ഞു. 40,000 പേര്‍ മരിച്ച കേരളത്തില്‍ 548 പേര്‍ക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം നല്‍കിയത്. അര്‍ഹരായ എല്ലവര്‍ക്കും ഒരാഴ്‌ച്ചയ്‌ക്കുള്ളില്‍ 50,000 രൂപയുടെ സഹായം അനുവദിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ ദിവസം വരെ 548 പേര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്തതായും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ ഈ വിശദീകരണത്തില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. അര്‍ഹതപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്. ഗുജറാത്ത് മാതൃകയില്‍ നഷ്ടപരിഹാരം സംബന്ധിച്ച പരസ്യം മാദ്ധ്യമങ്ങളിലൂടെ നല്‍കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
40,855 കൊറോണ മരണങ്ങളാണ് കേരളത്തില്‍ ഇതുവരെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ 10,077 പേരുടെ ബന്ധുക്കള്‍ മാത്രമാണ് ഇതുവരെ നഷ്ട പരിഹാരത്തിനായി അപേക്ഷിച്ചത്. ഇതില്‍ 1,948 പേരെയാണ് നഷ്ടപരിഹാരത്തിന് അര്‍ഹരായവരായി കണ്ടെത്തിയത്. അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പ് നഷ്ടപരിഹാരം വിതരണം ചെയ്യാനാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ഇതുസംബന്ധിച്ച് കേരളം സമര്‍പ്പിച്ച സത്യവാങ്മൂലം അവ്യക്തമാണെന്ന് സോളിസിറ്റര്‍ ജനറല്‍ ഐശ്വര ഭട്ടി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എംആര്‍ ഷാ, ബിപി നഗരത്‌ന എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.