ദില്ലി: മണിപ്പൂരിൽ വീണ്ടും സ്ഥിതിഗതികൾ വഷളാകുമെന്ന് ഭീതി ഉയർന്നു. മെയ് നാലിന് രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഇത്. സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം ചോദ്യം ചെയ്ത് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം, ആം ആദ്മി പാർട്ടികൾ അടക്കം പല നേതാക്കളും രംഗത്ത് വന്നു. സംഭവത്തിൽ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.
എന്നാൽ പ്രതികളെ ആരെയും പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വിമർശനം ശക്തമായതോടെ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി, മണിപ്പൂർ മുഖ്യമന്ത്രിയായി സംസാരിച്ചു. നടന്നത് മനുഷ്യത്വരഹിതമായ നടപടിയെന്ന് വിമർശിച്ച അവർ, സംഭവത്തെ അപലപിച്ചു. മണിപ്പൂർ മുഖ്യമന്ത്രി ബീരേൻസിങ്ങുമായി താൻ സംസാരിച്ചുവെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും അന്വേഷണം തുടങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞതായും അവർ ട്വീറ്റ് ചെയ്തു.





























